ചെയിൻ, മൂക്കുത്തി, കമ്മൽ, വളകൾ, പാദസരം, വാച്ച് എന്നിവയടക്കം നിരവധി ആഭരണങ്ങളാണ് വയറിനകത്ത് ഉണ്ടായിരുന്നത്
കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭും ജില്ലയിൽ യുവതിയുടെ വയറ്റിൽ നിന്ന് ഒന്നര കിലോഗ്രാം തൂക്കം വരുന്ന ആഭരണങ്ങളും കോയിനുകളും നീക്കം ചെയ്തു. അഞ്ചിന്റെയും പത്തിന്റെയും 90 നാണയങ്ങളാണ് വയറിൽ ഉണ്ടായിരുന്നത്.
ചെയിൻ, മൂക്കുത്തി, കമ്മൽ, വളകൾ, പാദസരം, വാച്ച് എന്നിവയും 26കാരിയുടെ വയറിൽ നിന്നും കണ്ടെത്തി. ഇവർ മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണ് എന്നാണ് വിവരം.
രാംപുർഹത്ത് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. കോപ്പറിൽ പണിതതാണ് ഭൂരിഭാഗം ആഭരണങ്ങളും.
വീട്ടിൽ നിന്ന് ആഭരണങ്ങൾ അപ്രത്യക്ഷമാകുന്നത് സ്ഥിരമായതോടെയാണ് യുവതിയുടെ അമ്മ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഭക്ഷണം കഴിച്ചാലുടൻ മകൾ വേദന അനുഭവപ്പെടുന്നുവെന്ന് പറയുന്നത് സ്ഥിരമായതോടെ ആശുപത്രിയിൽ പോവുകയായിരുന്നു.
നാണയങ്ങൾ യുവതിക്ക് സഹോദരന്റെ കടയിൽ നിന്ന് ലഭിച്ചതാകാമെന്നാണ് ഇവർ പറഞ്ഞത്. നിരവധി സ്വകാര്യ ഡോക്ടർമാരെ സമീപിച്ചെങ്കിലും ഇവരുടെ മരുന്നുകളൊന്നും ഫലം കണ്ടില്ലെന്നും അമ്മ പറഞ്ഞു.