
ഗുരുഗ്രാം: തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുകയാണ് ഗുരുഗ്രാമിൽ. പെരുമഴപ്പെയ്ത്തിൽ അക്ഷരാർത്ഥത്തിൽ നിശ്ചലമായിരിക്കുകയാണ് നഗരം. മഴയ്ക്ക് പിന്നാലെ നഗരത്തിലാകെ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടും റോഡുകളിലെ ഭീമൻ കുഴികളും കാരണം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ചിലയിടങ്ങളിൽ 10 മണിക്കൂർ വരെ ഗതാഗതക്കുരുക്ക് നീണ്ടത് ജനജീവിതം ദുസ്സഹമാക്കി. മഴയെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ദുരിത വ്യാപ്തി വെളിവാക്കുന്നതാണ് പൊലീസിന് ലഭിച്ച സഹായാഭ്യർത്ഥന . വെറും രണ്ട് മണിക്കൂറിനുള്ളിൽ 500-ൽ അധികം ഫോൺ കോളുകളാണ് സഹായം തേടി പൊലീസ് കൺട്രോൾ റൂമിലെത്തിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു.
മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളടക്കം വെള്ളത്തിനടിയിലായി. പലയിടത്തും റോഡിലെ കുഴികൾ കാണാനാവാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും കുടുങ്ങുന്നതും പതിവ് കാഴ്ചയായി. ഇതോടെയാണ് നഗരത്തിലെ ഗതാഗത സംവിധാനം പൂർണ്ണമായും താറുമാറായത്. വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങൾ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കി. യാത്രക്കാർ മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങിക്കിടന്നു. നഗരവാസികളുടെ മൂന്നു ദിവസമായി തുടരുന്ന ദുരിതത്തിന് ഇനിയും അറുതിയായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
സ്ഥിതിഗതികൾ വഷളായതോടെ പൊലീസ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയതും കേടായതുമായ വാഹനങ്ങളെ നീക്കം ചെയ്യാനുള്ള ശ്രമകരമായ ദൗത്യമാണ് പൊലീസ് ഏറ്റെടുത്തത്. വിവിധയിടങ്ങളിൽ നിന്നായി ഏകദേശം 70 വാഹനങ്ങൾ പോലീസ് സംഘം രക്ഷപ്പെടുത്തി. റോഡിൽ കുടുങ്ങിയ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ചും മറ്റും നീക്കം ചെയ്താണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ ശ്രമിച്ചത്. എന്നിരുന്നാലും, തുടർച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. നഗരത്തിലെ അടിയന്തര സാഹചര്യം നേരിടാൻ അധികൃതർ സജ്ജരാണെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam