
ദില്ലി: ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു. കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത്. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്. 'എം.വി ഹാർബർ ഫീനിക്സ്' എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ. 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ചാണ് ഇറാൻ അധികൃതർ കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്.
വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മോചനം സാധ്യമായത്. മോചിതരായ നാവികർ ഇപ്പോൾ സുരക്ഷിതരാണെന്നും അവരെ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കപ്പൽ പിടിച്ചെടുത്തതിന്റെ കൃത്യമായ കാരണം ഇറാൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സമുദ്ര അതിർത്തി ലംഘനമോ ഇന്ധനക്കടത്തോ ആണ് സാധാരണയായി ഇത്തരം നടപടികൾക്ക് കാരണമാകാറുള്ളത്.
ഈ വിഷയത്തിൽ പരസ്യമായ പ്രസ്താവനകൾ ഒഴിവാക്കി. 'നിശബ്ദ നയതന്ത്രം' വഴിയാണ് ഇന്ത്യ പ്രതിസന്ധി പരിഹരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മെർച്ചന്റ് നേവി തൊഴിലാളികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗൾഫ് മേഖലയിലെ സമുദ്രപാതകളിൽ ആയിരക്കണക്കിന് ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡിജി ഷിപ്പിംഗ് പ്രസ്താവനയിൽ ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam