വീട്ടിലെ യോഗ, കുടുംബത്തോടൊപ്പം എന്നാണ് പ്രധാനമന്ത്രി മോദിയുടെ ഈ വർഷത്തെ യോഗ ദിന സന്ദേശം. അന്താരാഷ്ട്ര യോഗദിനമായി ജൂൺ 21ന് രാവിലെ ഏഴ് മണിക്കാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജനങ്ങൾ ഒത്തുചേരുന്നത്.
ദില്ലി: ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പത്ത് മില്യൺ ജനങ്ങൾ സൂര്യനമസ്കാരം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ളാദ് പട്ടേൽ. കൊവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ വഴിയാണ് ജനങ്ങൾ യോഗ ചെയ്യാൻ ഒരുമിക്കുന്നത്. ആദ്യമായിട്ടാണ് യോഗദിനം ഡിജിറ്റലായി ആഘോഷിക്കുന്നത്. വീട്ടിലെ യോഗ, കുടുംബത്തോടൊപ്പം എന്നാണ് പ്രധാനമന്ത്രി മോദിയുടെ ഈ വർഷത്തെ യോഗ ദിന സന്ദേശം. അന്താരാഷ്ട്ര യോഗദിനമായി ജൂൺ 21ന് രാവിലെ ഏഴ് മണിക്കാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജനങ്ങൾ ഒത്തുചേരുന്നത്.
'ഞാൻ പുരാന ഖിലയിൽ സൂര്യനമസ്കാരം ചെയ്യും. അവരവരുടെ വീടുകളിലിരുന്ന് എനിക്കൊപ്പം യോഗ ചെയ്യാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ ദിവസവും യോഗ ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ദൈനംദിന ജീവിതത്തിൽ യോഗ ശീലമാക്കണം എന്നാണ് മോദി നമുക്ക് നൽകിയിരിക്കുന്ന യോഗദിന സമ്മാനം. 'സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സൂര്യനമസ്കാരം ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. 10മില്യൺ സൂര്യനമസ്കാരം, നമസ്തേ യോഗ എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേർക്കണം. അന്തർദ്ദേശീയ യോഗ ദിനത്തിൽ ഏകദേശം പത്ത് മില്യൺ ജനങ്ങൾ സൂര്യനമസ്കാരത്തിൽ ഒരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.