
ദില്ലി: പത്ത് വർഷം സ്വന്തം പേരും വിലാസവും അന്വേഷിച്ചയാൾ മരിച്ചപ്പോൾ, മൃതദേഹം പൊലീസ് കുടുംബത്തിന് കൈമാറി. ദില്ലിയിലെ സഫ്‌ദർജംഗ് ഫ്ലൈഓവറിന് മുകളിൽ വച്ച് 2009 ജൂലൈ ഒൻപതിന് മാരുതി 800 കാറിടിച്ച് ഓർമ്മയും സംസാരശേഷിയും നഷ്‌ടപ്പെട്ട ജീത് ബഹദൂർ ബസ്‌നെറ്റാണ് തന്റെ പേരും വിലാസവും ഉറ്റവരെ കാണാനാകാതെ മരിച്ചത്.
അപകടത്തിന് ശേഷം ദില്ലിയിൽ എയിംസിൽ വച്ച് അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുപിടിച്ചിരുന്നു. എന്നാൽ ഓർമ്മയും സംസാരശേഷിയും വീണ്ടെടുക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. നേപ്പാൾ സ്വദേശിയായ ജീതിന്റെ കുടുംബം ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
മൂന്നാഴ്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. അപ്പോഴേക്കും കുടുംബം കാണാതായ ആളെ തേടി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ഇദ്ദേഹത്തെ ദില്ലിയിലെ ശാന്തി നികേതൻ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. മരണശേഷം ജീത് കുത്തിവരച്ച കടലാസുകളിൽ നിന്ന് മാൽമ, ദോൽഗിരി എന്ന് പൊലീസ് കണ്ടെത്തി. ഗൂഗിളിൽ തിരഞ്ഞ ദില്ലി പൊലീസ് ഇതൊരു സ്ഥലപ്പേരാണെന്നും നേപ്പാളിലാണെന്നും കണ്ടെത്തി. ദില്ലിയിൽ താമസിക്കുന്ന നേപ്പാൾ സ്വദേശികളുമായി ബന്ധപ്പെട്ടാണ് കുടുംബത്തെ കണ്ടെത്തിയത്.
പത്ത് വർഷം ഈ ആശുപത്രിയിൽ അന്തേവാസിയായി കഴിഞ്ഞ ജീത് ബഹദൂർ തന്റെ പേരും വിലാസവും കണ്ടെത്താനാകാതെ ദു:ഖത്തിലായിരുന്നു. ആശ്രമത്തിൽ അദ്ദേഹത്തിന് അഡ്‌മിഷൻ നമ്പർ 22 എന്നായിരുന്നു വിലാസം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജീത് ബഹദൂറിന് ഒരു വാക്ക് പോലും കോടതിയിൽ പറയാനായില്ല. ഇദ്ദേഹത്തിന് ഇടക്കിടെ സ്ട്രോക്കും വന്നിരുന്നു. എട്ട് വർഷത്തിന് ശേഷം ഈ കേസിൽ പ്രതിയായിരുന്ന കാർ ഡ്രൈവറെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ പൊലീസിനും അപകടം ഉണ്ടാക്കിയ ഡ്രൈവർക്കുമെതിരെ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ് ജീത് ബഹദൂറിന്റെ കുടുംബം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam