ദില്ലി: മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് നൂറ് ദിനം പൂര്‍ത്തിയാക്കുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ നൂറ് ദിനം കൊണ്ട് പൂര്‍ത്തിയാക്കിയതായാണ് സര്‍ക്കാരിന്‍റെ അവകാശ വാദം. റോഡ്, റെയില്‍വേ, തുറമുഖ, വ്യോമ ഗതാഗത വികസനത്തിനാണ് മുന്‍ഗണന നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഏകീകൃത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചതും വഖഫ് ബില്‍ അവതരിപ്പിച്ചതുമാണ് പ്രധാന നേട്ടങ്ങളായി സർക്കാർ ഉയര്‍ത്തിക്കാട്ടുന്നത്.
കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡുവായി ഇരുപതിനായിരം കോടി രൂപ അനുവദിച്ചു. ഖാരിഫ് വിളകളുടെ താങ്ങ് വിലയായി മൂന്ന് ലക്ഷം കോടി രൂപ അനുവദിച്ചതും നേട്ടങ്ങളായി അവതരിപ്പിക്കുന്നു. അതേസമയം, യുപിഎസ്‍സിയിലെ ലാറ്ററല്‍ എന്‍ട്രി നിയമനം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. നൂറ് ദിനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ദേശീയ സഹകരണ നയം ഉടന്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് മോദി സര്‍ക്കാര്‍.
അതേസമയം, ആറ് വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ,യുപി സംസ്ഥാനങ്ങൾക്കാണ് ഇവയുടെ പ്രയോജനം ലഭിക്കുക. 660 കോടി രൂപയുടെ രാജ്യവ്യാപകമായ റെയിൽവേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. പ്രധാനമന്ത്രിയുടെ വലിയ രീതിയിലുള്ള റാലി ഇന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള അനുമതി കത്ത് വിതരണവും നടന്നു. ഇതോടെ രാജ്യമെമ്പാടുമായി സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 60 ആയി. 120ഓളം ട്രിപ്പുകളാണ് വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തെ 280 ജില്ലകളിലൂടെ നടത്തുന്നത്. ടാറ്റാനഗർ- പട്ന, ഭാഗൽപൂർ- ഡുംക-ഹൌറാ, ഭ്രമാപൂർ- ടാറ്റാനഗർ, ഗയ-ഹൌറ, ദിയോഗർ- വാരണാസി, റൂക്കേല-ഹൌറ എന്നീ പാതകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുക. 2019 ഫെബ്രുവരി 15നാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. 36000 ട്രിപ്പുകളിലൂടെ 3.17 കോടി യാത്രക്കാരാണ് ഇതിനോടകം വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഉപയോഗിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam