കാമുകിയെ ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ച കാമുകനെ നാട്ടുകാർ കൈകാര്യംചെയ്തു. വിവാഹത്തിനായി കാമുകി കാമുകനെ നിർബന്ധിച്ചതും ഇതിനെത്തുടർന്നുണ്ടായ തർക്കവുമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

പട്ന: കാമുകിയെ ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ച കാമുകനെ നാട്ടുകാർ കൈകാര്യംചെയ്തു. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിവാഹത്തിനായി കാമുകി കാമുകനെ നിർബന്ധിച്ചതും ഇതിനെത്തുടർന്നുണ്ടായ തർക്കവുമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സർക്കാർ ജീവനക്കാരനായ യുവാവും യുവതിയും അഞ്ചുവർഷമായി പ്രണയത്തിലാണ്. കഴിഞ്ഞദിവസം യുവതിയെ കാണാനായാണ് യുവാവ് എത്തിയത്. സംസാരത്തിനിടെ യുവതി എത്രയുംവേ​ഗം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. യുവാവ് ഇതിന് വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെ യുവാവ് ബൈക്കിൽ പോകാൻ ശ്രമിച്ചപ്പോൾ യുവതി ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ചു. എന്നാൽ, യുവാവ് ബൈക്ക് നിർത്താതെ യുവതിയെയും വലിച്ചിഴച്ച് റോഡിലൂടെ പോവുകയായിരുന്നു.

ഏകദേശം 100 മീറ്ററോളം ദൂരം യുവതിയെ ബൈക്കിൽ വലിച്ചിഴച്ച് കൊണ്ടുപോയി. ഒടുവിൽ ബൈക്കിന്റെ നിയന്ത്രണംവിട്ട് രണ്ടുപേരും നിലത്തുവീണു. ഇതോടെ നാട്ടുകാർ ഓടിക്കൂടുകയും ബൈക്കോടിച്ചിരുന്ന യുവാവിനെ മർദിക്കുകയുമായിരുന്നു. അതേസമയം, സ്ഥലത്തുനിന്ന് രക്ഷപ്പെടാനായി തങ്ങൾ ദമ്പതിമാരാണെന്നും ദാമ്പത്യപ്രശ്നമാണെന്നുമാണ് യുവാവ് ആദ്യം പറഞ്ഞത്. പക്ഷേ, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സർക്കാർ ജീവനക്കാരാണെന്നും ഇരുവരും കമിതാക്കളാണെന്നും കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്തതായും പൊലീസ് പറഞ്ഞു.

Scroll to load tweet…