
ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന. ഇതിൽ 32 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരാണ്. 77 പേര്‍ പാകിസ്ഥാൻ സഹായത്തോടെ പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബ പ്രവർത്തകരാണ്. 26 പേര്‍ ജെയ്ഷേ ഇ മുഹമ്മദ് പ്രവർത്തകരാണ്. 2021 ൽ ആകെ 55 ഭീകരരെയാണ് വധിച്ചതെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.
ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ മാത്രം ഏഴ് ഭീകരരെയാണ് വധിച്ചത്. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്‍വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് പൊലീസും സൈന്യവും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്. ഇതിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനാണ്. കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടും പുൽവാമയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.
Also Read: കശ്മീരിൽ ഒരു വര്‍ഷത്തിനിടെ ഭീകരര്‍ നടത്തിയത് 16 ആസൂത്രിത കൊലപാതകങ്ങൾ
ഒഡിഷയിൽ മാവോയിസ്റ്റ് അക്രമണം, മൂന്ന് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു
ഒഡിഷയിൽ മാവോയിസ്റ്റുകളുടെ അക്രമണത്തിൽ മൂന്ന് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു. ഒഡിഷ നുവാപാട ജില്ലയിലാണ് സംഭവം. ഷാജ്പാനി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതീർക്കുകയായിരുന്നു. രണ്ട് എഎസ്ഐമാരും ഒരു കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടത്.