
ദില്ലി: 2014-15 മുതൽ 2023-24 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യൻ വാണിജ്യ ബാങ്കുകൾ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 6.5 ലക്ഷം കോടി രൂപ എഴുതിത്തള്ളി. മൊത്തം കുടിശ്ശികയുള്ള ബാങ്ക് വായ്പയുടെ ഒരു ശതമാനമാണ് എഴുതിത്തള്ളിയത്. ഈ സാമ്പത്തിക വർഷം ₹1.7 ലക്ഷം കോടിയാണ് എഴുതി തള്ളിയത്. 2019 സാമ്പത്തിക വർഷത്തിൽ 2.4 ലക്ഷം കോടി എഴുതിത്തള്ളിയിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വിഹിതവും ഇടിഞ്ഞു. 2023 സാമ്പത്തിക വർഷത്തിൽ 54 ശതമാനമായിരുന്നു വായ്പാ വിഹിതമെങ്കിൽ 2024ൽ 51 ശതമാനമായി താഴ്ന്നു. 2024 സെപ്റ്റംബർ 30 വരെ, പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) ₹3,16,331 കോടിയും (കുടിശ്ശികയുള്ള വായ്പ 3.01%), സ്വകാര്യമേഖലാ ബാങ്കുകൾക്ക് ₹1,34,339 കോടിയും (കുടിശ്ശികയുള്ള വായ്പ 1.86%) ആയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തുവർഷത്തിനിടെ 2 ലക്ഷം കോടി രൂപ എഴുതിത്തള്ളിയപ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക് 94,702 കോടി രൂപ എഴുതിത്തള്ളി. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ പൊതുമേഖലാ ബാങ്കുകൾ 42,000 കോടി രൂപ എഴുതിത്തള്ളി.
Read More... മകന്റെ ആഡംബര കല്യാണം, 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് അംബാനി പുറത്ത്, ഹിൻഡൻബർഗ് ആരോപണങ്ങളിൽ തകർന്ന് അദാനിയും
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങളും ബാങ്കുകളുടെ ബോർഡുകൾ അംഗീകരിച്ച നയവും അനുസരിച്ചാണ് വായ്പകൾ എഴുതിത്തള്ളിയതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വിശദീകരിച്ചു. എഴുതിത്തള്ളൽ കടം വാങ്ങുന്നവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയല്ലെന്നും വായ്പക്കാരന് പ്രയോജനമില്ലെന്നും തിരിച്ചടവ് ലഭിക്കാത്ത വായ്പകളിൽ ജപ്തിടയക്കമുള്ള വീണ്ടെടുക്കൽ നടപടികൾ തുടരുമെന്നും മന്ത്രി പറഞ്ഞു. എഴുതിത്തള്ളലിനിടയിലും പൊതുമേഖലാ ബാങ്കുകൾ 2024 സാമ്പത്തിക വർഷത്തിൽ 1.41 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ലാഭം നേടി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 85,520 രൂപയുടെ ലാഭവും രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam