വിദ്യാഭ്യാസമന്ത്രിയുടെ രാജിയിലേക്ക് നയിച്ച സമരത്തിന് ശേഷം സിജെപി ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നില്ല. പകരം വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങളിൽ ബദൽ ശക്തിയായി ഇടപെടാനും സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാനും ആലോചിക്കുന്നു.

ദില്ലി: സിജെപി ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ല. വിദ്യാർഥികളുടെയു യുവജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ബദൽ ശക്തിയായി ഇടപെടും. സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ആലോചന. കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളും പരി​ഗണനയിലാണ്. വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു. അതിനിടെയാണ് പുതിയ തീരുമാനം. അഭിജീത് ദീപ്കെ, സൗരവ് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജന്തർ മന്ദറിൽ സമരം ആരംഭിച്ചത്. 35 ദിവസം നീണ്ട സമരത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.

അതിനിടെ, സിജെപി സമരത്തിനെതിരായ പൊലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിലവില്‍ മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പെല്ലറ്റ് ഗൺ പ്രയോഗത്തില്‍ ഹർജിക്കാർ വിഷയം സുപ്രീംകോടതിയിൽ ഉന്നയിക്കും. പരിക്കേറ്റ സമരക്കാരുടെ മെഡിക്കൽ റിപ്പോർട്ട് അടക്കം കോടതിയിൽ സമർപ്പിക്കും. പെല്ലറ്റ് ഉപയോഗത്തിൽ നാലുപേർക്ക് പരിക്കേറ്റു. 25 വയസ്സുള്ള ബീഹാർ സ്വദേശിക്കും പരിക്കേറ്റതായാണ് വിവരം.

സമരത്തിന് നേരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ദില്ലി പോലീസിനെതിരെയും കേസെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ തവണ ഈ ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കവേ, കോടതിയുടെ സമയം കളയരുതെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാല്‍ കേസിനെ സംബന്ധിച്ചുള്ള അർഹമായ വിശദാംശങ്ങൾ അഭിഭാഷകൻ ആ സമയത്ത് കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് പിന്നീട് ചീഫ് ജസ്റ്റിസ് നൽകിയത്. ഇന്നു പരിഗണനയ്ക്ക് എത്തുന്ന ഹർജികളിൽ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.