
ഗുവാഹത്തി: കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന ശക്തമായ മഴയില്‍ അസമില്‍ വെള്ളപ്പൊക്കവും പ്രളയവും. അസമിലെ അഞ്ചോളം ജില്ലകളില്‍ വ്യാപകമായി നാശമുണ്ടായതായാണ് റിപ്പോര്‍ട്ട്. അഞ്ച് ജില്ലകളിലെ 43 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇതുവരെ 13,000 പേരെ ദുരിതം ബാധിച്ചതായാണ് വിവരം.
ഇരുന്നൂറോളം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ക്യാംപുകള്‍ തുറക്കേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 955 ഹെക്ടറിലധികം കൃഷി വെള്ളം കയറി നശിച്ചു. ധെമാജി, ലാഖിംപുര്‍, ബിശ്വനാഥ്, ഗൊലഘട്ട്, ജോര്‍ഹത് ജില്ലകളെയാണ് പ്രളയം കാര്യമായി ബാധിച്ചിരിക്കുന്നത്.
ജോര്‍ഹത് ജില്ലയില്‍ മാത്രം 6000 പേരെ ദുരിതം ബാധിച്ചിട്ടുണ്ട്. നീമാറ്റിഘട്ടില്‍ ബ്രഹ്മപുത്ര നദി അപകടനിലയ്ക്ക് മുകളില്‍ കരകവിഞ്ഞൊഴുകുകയാണ്. ന്യൂമരിഗറിലെ ധന്‍സിരി, സോനിത്പൂരിലെ ജിയാ ഭരാലി നദികളിലെ ജലനിരപ്പും അപകടനിലയ്ക്ക് മുകളിലാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam