
വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഞെട്ടലില്‍ നാട്. ഇന്ന് പുലർച്ചെയാണ് വിശാഖപട്ടണം കളക്ടറേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിൽ മൂന്ന് നിലകളുള്ള കെട്ടിടം തകർന്ന് വീണത്. എസ് ദുര്‍ഗ പ്രസാദ് (17), സഹോദരി എസ് അഞ്ജലി (10), ചോട്ടു (27) എന്നിവരാണ് മരണപ്പെട്ടത്. കുടുംബം സന്തോഷത്തോടെ അഞ്ജലിയുടെ ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അപ്രതീക്ഷിതമായി ദുരന്തം എത്തിയത്.
അഞ്ജലിയുടെ 15-ാം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് കെട്ടിടം തകര്‍ന്നു വീണതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എൻഡിആർഎഫും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന അഞ്ച് പേരെ രക്ഷിക്കാനായത്. ഈ കെട്ടിടത്തിന് തൊട്ടടുത്ത് മറ്റൊരു കെട്ടിടത്തിനായി പൈലിംഗും കുഴൽക്കിണർ കുഴിക്കലും നടക്കുന്നുണ്ടായിരുന്നു. തുടർച്ചയായ പൈലിംഗിൽ കെട്ടിടത്തിന് വിള്ളൽ വീഴുകയും തകർന്ന് വീഴുകയുമായിരുന്നുവെന്ന് സ്ഥലം പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ തൊട്ടടുത്ത സ്ഥലമുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടസമയത്ത് കെട്ടിടത്തില്‍ എട്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അഞ്ജലിയുടെ അച്ഛൻ എസ്. രാമറാവുവിനെയും ഭാര്യ എസ് കല്യാണിയെയും രക്ഷപ്പെടുത്തി കെജിഎച്ചിലേക്ക് മാറ്റി.