
ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ മുൻ എംഎൽഎയടക്കം 16 പ്രമുഖർ ബിജെപിയിൽ ചേർന്നു. വിരമിച്ച സംസ്ഥാന പൊലീസ് മേധാവിയുമുൾപ്പെടെയുള്ളവരാണ് ബിജെപിയിൽ എത്തിയത്. 16 പേർ ശനിയാഴ്ച ബിജെപിയിൽ ചേർന്നു. കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തുമെന്നും രാജസ്ഥാന്റെ ബിജെപി ചുമതലയുള്ള അരുൺ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ എംഎൽഎമാരായ മോത്തിലാൽ ഖരേര, അനിതാ കത്താര, ഗോപിചന്ദ് ഗുർജാർ, വിരമിച്ച ജഡ്ജി കിഷൻ ലാൽ ഗുർജാർ, മധ്യപ്രദേശ് മുൻ ഡിജിപി പവൻ കുമാർ ജെയിൻ, കോൺഗ്രസ് നേതാവ് മൃദുരേഖ ചൗധരി തുടങ്ങി പതിനാറ് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്.
പാർട്ടിയുടെ നയങ്ങളിലും പരിപാടികളിലും വിശ്വാസം പ്രകടിപ്പിച്ചാണ് ആളുകൾ പാർട്ടിയിൽ ചേരുന്നത്. ഭാവിയിലും ഇത് തുടരുമെന്നും സിംഗ് പറഞ്ഞു. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, തൊഴിലില്ലായ്മ, റിക്രൂട്ട്‌മെന്റ് പരീക്ഷാ പേപ്പർ ചോർച്ച, കർഷകരുടെ ഭൂമി ലേലം ചെയ്യൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കോൺഗ്രസ് സർക്കാരാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീകൾക്ക് സ്‌മാർട്ട്‌ഫോണുകൾ വിതരണം ചെയ്യുന്നതിനു പകരം അവരുടെ സുരക്ഷയെ കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ചയില്ല.
Read More.... പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം, ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം: കളം നിറഞ്ഞ് ഇരുമുന്നണികളും
അഴിമതി അതിന്റെ മൂർദ്ധന്യത്തിലാണ്. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന സർക്കാർ വാഗ്ദാനം പാലിക്കാത്തതിനാൽ കർഷകരുടെ ഭൂമി ലേലം ചെയ്യുകയാമെന്നും റാത്തോഡ് പറഞ്ഞു. രാജസ്ഥാൻ സർക്കാർ അടുത്തിടെ സംസ്ഥാനത്തെ സ്ത്രീകൾക്ക് സൗജന്യ സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തിരുന്നു. 40 ലക്ഷം സ്‌മാർട്ട്‌ഫോണുകൾ സൗജന്യമായി വിതരണം ചെയ്യാനാണ് സർക്കാർ പദ്ധതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam