
കൊല്‍ക്കത്ത: ടിക് ടോക്കില്‍ വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ കരീം ഷെയ്ഖ് എന്ന പതിനേഴുകാരന്‍ മരണപ്പെട്ടത്. കരീം ഷെയ്ഖിനെ ഇലക്ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ മുറുക്കെ കെട്ടിയിരുന്നു.
ആ അവസ്ഥയില്‍ നിന്ന് രക്ഷപെടുന്നത് ചിത്രീകരിക്കാനാണ് പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ശ്രമിച്ചത്. എന്നാല്‍, വീഡിയോ ഷൂട്ട് ചെയ്യുന്നത് 10 മിനിറ്റോളം നീണ്ടപ്പോള്‍ ശ്വാസം മുട്ടി കരീം മരിക്കുകയായിരുന്നു. കരീം മരിച്ചെന്ന് മനസിലായതോടെ പേടിച്ച സുഹൃത്തുക്കള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
കരീം സുഹൃത്തുക്കളും ടിക് ടോക്കില്‍ വളരെ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വളരെ അപകടരമായ വീഡിയോ ടിക് ടോക്കില്‍ ചെയ്യാന്‍ ഇവര്‍ ശ്രമിക്കുകയായിരുന്നു. ഗ്രാമവാസികളാണ് കരീമിനെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
ടിക് ടോക് വീഡിയോ ചെയ്യുന്നതില്‍ കരീം അത്യാസക്തനായിരുന്നുവെന്ന് ബന്ധു റെയ്ബുള്‍ ഇസ്ലാം പറഞ്ഞു. രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam