
ദില്ലി: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 176 പാക്കിസ്ഥാനികൾ നാട്ടിലേക്ക് മടങ്ങും. നാളെ ഇവരെ വാഗ അതിർത്തി വഴി തിരിച്ചയക്കാനാണ് തീരുമാനമെന്ന് പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ഇവർക്ക് യാത്രക്കുള്ള അനുമതി കേന്ദ്രസർക്കാരിൽ നിന്ന് ലഭ്യമായിരുന്നു.
അതേസമയം കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആശുപത്രിയിൽ നിന്ന് അണുബാധയുണ്ടായെന്നാണ് കരുതുന്നത്. കുഞ്ഞിന്റെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.
ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചത് രോഗവ്യാപനത്തിന് കാരണമായേക്കുമോയെന്ന ആശങ്കകൾ വർധിപ്പിച്ച് ആദ്യ യാത്രക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ വിമാനയാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇയാൾക്കൊപ്പം യാത്ര ചെയ്തിരുന്ന നൂറോളം പേരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. വിമാന ജീവനക്കാർക്കും ക്വാറന്റീൻ ഏർപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam