
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൻസിപി ഔദ്യോഗിക പക്ഷം പിളർപ്പിലേക്ക് നീങ്ങുന്നതായി വിവരം. അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി ഔദ്യോഗിക ക്യാമ്പിൽ നിന്നും 19 എംഎൽഎമാർ തിരിച്ചെത്തുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം അവകാശപ്പെടുന്നു. അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിലെ ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താൻ യോഗം ചേർന്നു.
നിർണായക തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിലനിൽപ്പിനായുളള പോരാട്ടത്തിലാണ് എൻസിപി അജിത് പവാർ പക്ഷം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് അജിത് പവാർ പകത്തിന് ജയിക്കാനായത്. 19 എംഎൽഎമാർ തിരിച്ചെത്താൻ താത്പര്യം അറിയിച്ചതായും 12 എംഎൽമാർ ബിജെപിയുമായി ചർച്ച നടത്തി എന്നുമായിരുന്നു ശരദ് പവാറിന്റെ കൊച്ചുമകൻ രോഹിത് പവാറിന്റെ അവകാശ വാദം. പ്രധാന നേതാക്കൾ ഇതിനോടകം തിരിച്ചെത്തി തുടങ്ങിയെന്ന് എൻസിപി ദേശീയ വർക്കിംങ് പ്രസിഡന്റ് പിസി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒക്ടോബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിലപേശൽ ശക്തിയില്ലാതെ ബിജെപി സഖ്യത്തിൽ തുടരുന്നത് അജിത്ത് പവാറിനും വെല്ലുവിളിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കടുത്ത അവഗണന നേരിട്ടെന്ന വികാരം പാർട്ടിക്കകത്തുമുണ്ട്. അങ്ങനെയെങ്കിൽ മുന്നണി മാറി പരിചയമുള്ള അജിത് പവാർ, ശരദ് പവാർ പക്ഷത്തിലേക്ക് തിരിച്ചെത്തിയേക്കും. ഫലത്തിൽ എൻസിപി വീണ്ടും ഒറ്റ പാർട്ടിയാകാനുള്ള സാധ്യതകളാണ് ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam