
ദില്ലി: വീടിനുള്ളിൽ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലയാളിയെ കണ്ടെത്തിയെന്ന് പൊലീസ്. താൻ നടക്കാൻ പോയപ്പോൾ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞ ആ 20കാരൻ തന്നെയാണ് കൊലയാളിയെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ദമ്പതികളുടെ മകനും ഡൽഹി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി എ വിദ്യാർത്ഥിയുമായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു.
സൌത്ത് ദില്ലിയിലെ നെബ് സരൈ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാജേഷ് കുമാർ (51), ഭാര്യ കോമൾ (46), മകൾ കവിത (23) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ മൂവരെയും കണ്ടെത്തിയത്. താൻ പുലർച്ചെ പ്രഭാത സവാരിക്ക് പോയ ശേഷം തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്.
ദമ്പതികൾ 27ആം വിവാഹ വാർഷിക ദിനത്തിലാണ് കൊല്ലപ്പെട്ടത്. പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയെങ്കിലും ആരും പുലർച്ചെ വീട്ടിൽ എത്തിയതായി കണ്ടെത്താനായില്ല. ഫോറൻസിക് വിദഗ്ധർ, ക്രൈം ടീം, സ്‌നിഫർ ഡോഗ് എന്നിവരെ സംഭവ സ്ഥലത്തേക്ക് എത്തിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്‍റെയോ മോഷണം നടന്നതിന്‍റെയോ തെളിവ് ലഭിച്ചില്ല.
തുടർന്നാണ് പൊലീസ് അർജുനെ വിശദമായി ചോദ്യംചെയ്തത്. അർജുൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കൾക്ക് തന്‍റെ സഹോദരിയോടാണ് കൂടുതൽ ഇഷ്ടമെന്നും സ്വത്തുക്കളെല്ലാം അവൾക്ക് നൽകാൻ അവർ തീരുമാനിച്ചെന്നും അതിനാലാണ് താൻ കൊലപാതകം നടത്തിയതെന്നും അർജുൻ പറഞ്ഞു. മാതാപിതാക്കൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞു. കത്തി ഉപയോഗിച്ച് ഉറങ്ങുന്നതിനിടെ മൂവരെയും കൊലപ്പെടുത്തിയ ശേഷം താൻ നടക്കാൻ പോയെന്നും അർജുൻ മൊഴി നൽകി.
ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; യുവതി അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam