
ലഖ്നൗ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി വിവാഹങ്ങളാണ് രാജ്യത്ത് മാറ്റിവച്ചത്. ചിലർ വീഡിയോ കോളിലൂടെയും മറ്റുചിലർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അതിഥികളാരും ഇല്ലാതെയും വിവാഹം നടത്തി. ഇപ്പോഴിതാ രണ്ടാം തവണയും വിവഹം മാറ്റിവച്ചതോടെ വീട് വിട്ടിറങ്ങിയിരിക്കുകയാണ് ഒരു 20 വയസുകാരി. 80 കിലോമീറ്റർ നടന്ന് വരന്റെ വീട്ടിലെത്തി ഒടുവിൽ അവിടെ വെച്ച് വിവാഹം നടക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഗോൾഡി എന്ന യുവതിയാണ് വിവാഹത്തിനായി ഇത്രയും ദൂരം സഞ്ചരിച്ച് വരന്റെ വീട്ടിലെത്തിയത്. ഗോൾഡിയും വരൻ വീരേന്ദ്ര കുമാർ റാത്തോറും (23) തമ്മിലുള്ള വിവാഹം മെയ് 4നാണ് നിശ്ചയിച്ചിരുന്നത്. അന്ന് വിവാഹം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ഇതോടെ വീട്ടുകാർ വിവാഹം വീണ്ടു മാറ്റി. "വിവാഹം വീണ്ടും നീണ്ടു പോവുകയാണെന്ന് മനസ്സിലായതോടെ എന്റെ ക്ഷമ നശിച്ചു. ഇതോടെ വീട്ടിൽ നന്നും ആരോടും പറയാതെ ഇറങ്ങിപ്പുറപ്പെട്ടു," ഗോൾഡി പറയുന്നു. കനൗജിലെ താൽഗ്രാം സ്വദേശിയാണ് വീരേന്ദ്ര കുമാർ.
അപ്രതീക്ഷിതമായി വധു വീട്ടിലെത്തിയതോടെ ആദ്യം വരന്റെ വീട്ടുകാർ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് കാര്യം മനസ്സിലായതോടെ അവർ യുവതിയുടെ വീട്ടുകാരെ അറിയിച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. പ്രദേശത്തെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സാമൂഹിക അകലം പാലിച്ച് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ചടങ്ങുകൾ നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam