രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി ഈ മാസം 27-ന് ബാങ്ക് ജീവനക്കാർ പണിമുടക്കും. തുടർച്ചയായി നാല് ദിവസം പൊതുമേഖലാ ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യതയുണ്ട്. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം എന്ന ആവശ്യമാണ് ജീവനക്കാർ പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

തിരുവനന്തപുരം: നിരവധി ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തുടർച്ചയായ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യത. ഈ മാസം 27ാം തീയതി ബാങ്ക് ജീവനക്കാർ ദേശവ്യാപക പണിമുടക്ക് നടത്തും. 24 ന് നാലാം ശനിയാഴ്ചയും 25 ഞായറാഴ്ചയും 26 റിപ്പബ്ലിക് ദിനവും പിന്നിട്ടാൽ 27 ന് പണിമുടക്ക് കൂടിയാകുന്നതോടെ ബാങ്കുകൾ നാല് ദിവസം അടഞ്ഞുകിടക്കുമെന്ന് ഉറപ്പ്.

പൊതുമേഖലാ ബാങ്കുകളിലാണ് പണിമുടക്ക് നടക്കുന്നത്. ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനം എന്ന ആവശ്യമാണ് ബാങ്ക് ജീവനക്കാർ മുന്നോട്ട് വെക്കുന്നത്. ഉപഭോക്താക്കൾക്ക് ബാങ്കുകളിൽ നിന്ന് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ഇതിനോടകം പോയിട്ടുണ്ട്. അതേസമയം പണിമുടക്ക് ഒഴിവാക്കാൻ ബാങ്ക് ജീവനക്കാരുടെ സംയുക്ത സമിതിയോട് മുഖ്യ ലേബർ കമ്മീഷണർ ചർച്ച നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങാൻ ബാങ്ക് ജീവനക്കാർ തീരുമാനിച്ചത്.

നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. എല്ലാ ശനി, ഞായർ ദിവസങ്ങളും അവധി നൽകണമെന്നാണ് ബാങ്ക് ജീവനക്കാരുടെ ആഴശ്യം. 2024 മാർച്ച് മാസത്തിൽ തന്നെ എല്ലാ ശനിയാഴ്ചയും അവധി നൽകാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും തമ്മിൽ ധാരണയായിരുന്നു. അതേസമയം തിങ്കൾ മുതൽ വെള്ളി വരെ ദിവസം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും അതിനാൽ ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തിദിനം നഷ്ടമല്ലെന്നുമാണ് ജീവനക്കാരുടെ വാദം. ബാങ്ക് ജീവനക്കാരുടെ സമരം എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊടാക് മഹീന്ദ്ര പോലുള്ള മുൻനിര സ്വകാര്യ ബാങ്കുകളെ ബാധിച്ചേക്കില്ല.