
ദില്ലി: പുതിയ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ആളുകൾ ആഘോഷവുമായി രംഗത്തിറങ്ങി. ഷിംലയിൽ ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഗോവയിലും ആഘോഷം പൊടിപൊടിച്ചു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു.
പ്രധാന നഗരങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾക്കിടെയാണ് ആഘോഷം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയാണ് ആഘോഷിക്കുകയാണ് ജനങ്ങള്‍. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. അലങ്കാര ദീപങ്ങളാല്‍ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുമാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആഭ്യന്തര-വിദേശ സഞ്ചാരികളാണ് ആയിരങ്ങളാണ് കോവളത്ത് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.
പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം.
കിരിബാത്തി ദ്വീപിലും ഇതിനുപിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തിയതിന് പിന്നാലെ ആഘോഷങ്ങളും തുടരുകയാണ്. ലോകത്തെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നാണ് കിരിബാത്തി. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറു ദ്വീപ് രാഷ്ട്രമാണ് കിരിബത്തി. കിരിബത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഏകദേശം 120,000 ആളുകള്‍ താമസിക്കുന്ന ഈ രാജ്യം തെങ്ങിന്‍ തോപ്പുകള്‍ക്കും മത്സ്യഫാമുകള്‍ക്കും പേരുകേട്ടതാണ്. പുതുവത്സരാഘോഷ തിമിര്‍പ്പിലാണിപ്പോള്‍ കിരിബാത്തി ദ്വീപിലുള്ളവര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam