
ജയ്പൂര്‍: രാജസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി ഇരുപത്തിയൊന്നുകാരൻ. ജയ്പൂരിലെ മാനസസരോവർ സ്വദേശിയായ മയാന്‍ക് പ്രതാപ് സിംഗ് ആണ് പുതുചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി എന്ന ഖ്യാതിയും മയാൻകിന് സ്വന്തമായിരിക്കുകയാണ്.
ദിവസവും 12 മുതൽ 13 മണിക്കൂർ വരെ പഠിച്ചാണ് 2018ലെ രാജസ്ഥാൻ ജ്യുഡീഷ്യൽ സർവീസ് പരീക്ഷയിൽ (ആര്‍ജെഎസ്) ഉയർന്ന മാർക്കോടെ പാസ്സായതെന്ന് മയാൻക് പറഞ്ഞു. വളരെയധികം സന്തോഷമുണ്ട്. നല്ല വിജയമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഒര നല്ല ജഡ്ജി എന്നാൽ സത്യസന്ധനായിരിക്കണം. ബാഹ്യ പ്രലോഭനങ്ങളിൽ വീഴുകയോ കയ്യൂക്കിനും പണത്തിനും അടിമപ്പെടുകയോ ചെയ്യരുതെന്നും മയാൻക് കൂട്ടിച്ചേർത്തു.
രാജസ്ഥാന്‍ സര്‍വകലാശാലയിൽ നിന്ന് ഏപ്രിലിലാണ് മയാൻക് അഞ്ച് വർഷത്തെ നിയമ പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിന് ശേഷം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു മയാൻക്. ആദ്യ ശ്രമത്തിൽ തന്നെ മയാൻക് ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയിക്കുകയായിരുന്നു. 2019 ജനുവരിയിലാണ് ആര്‍ജെഎസ് പരീക്ഷയ്ക്ക് വേണ്ട പ്രായം 21 വയസ്സ് ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവ് രാജസ്ഥാന്‍ ഹൈക്കോടതി ഇറക്കിയത്. ഇതിന് മുമ്പ്, 23 വയസ്സ് ആയിരുന്നു പരീക്ഷയ്ക്ക് വേണ്ട പ്രായം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam