
കൊൽക്കത്ത: സമുദ്ര നിരപ്പിൽ നിന്ന് 10000 അടി ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രത്തിൽ അവധി ആഘോഷിക്കാനെത്തിയ 28കാരിക്ക് ദാരുണാന്ത്യം. ഡാർജിലിംഗിൽ നിന്നും 50 കിലോമീറ്റർ അകലെ ഇന്ത്യ നേപ്പാൾ അതിർത്തിയിലുള്ള ചെറു ഗ്രാമമായ തുംലിഗിൽ എത്തിയ 28കാരിയാണ് ശ്വാസതടസം നേരിട്ട് ബുധനാഴ്ച മരിച്ചത്. അങ്കിത ഘോഷ് എന്ന കൊൽക്കത്ത സ്വദേശിയായ വിനോദ സഞ്ചാരിയാണ് ആരോഗ്യ പ്രശ്നങ്ങളേ തുടർന്ന് മരിച്ചത്.
ഡംഡം കന്റോൺമെന്റിലെ മുകുന്ദ ദാസ് റോഡിൽ വച്ചായിരുന്നു ഇവരുടെ അന്ത്യം. വടക്കൻ ബംഗാളിൽ ഈ വർഷം ഇത്തരത്തിലുണ്ടാവുന്ന മൂന്നാമത്തെ മരണമാണ് ഇത്. തുംലിഗിൽ ഇത്തരത്തിൽ 14 ദിവസത്തിനിടെയുണ്ടാവുന്ന സമാന സംഭവമാണ് അങ്കിതയുടെ മരണം. സ്വകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ഉപദേശകയായിരുന്ന അങ്കിത സുഹൃത്തുക്കളോടൊപ്പമാണ് ഇവിടെയെത്തിയത്. ന്യൂ ജബൽപുരി വരെ ട്രെയിനും അവിടെ നിന്ന് ടാക്സിയിലും സഞ്ചരിച്ചാണ് മൂന്നംഗ വിനോദ സഞ്ചാരിസംഘം ഇവിടെ എത്തിയത്. ബംഗാളിലെ ഏറ്റവും ഉയർന്ന സ്ഥലമായ സാൻഡാപു സന്ദർശിച്ച ശേഷമാണ് ഇവർ തുംലിഗിലെ ഹോം സ്റ്റേയിലെത്തിയത്. ബുധനാഴ്ച തിരികെ പോകാനിരിക്കെയാണ് ദാരുണാന്ത്യം.
രാത്രി 12 മണിയോടെ യുവതി ശുചി മുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അവശനിലയിലായ യുവതിയെ പുലർച്ചെ 4 മണിയോടെയാണ് ഹോം സ്റ്റേയുടെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനായത്. 28 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രിയുള്ളത്. ഇവിടെ നിന്ന് യുവതിയെ 18 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. രാവിലെ 6.30ഓടെ സുഹൃത്തുക്കൾ യുവതിയെ ഇവിടെ എത്തിച്ചപ്പോഴേയ്ക്കും യുവതി മരണപ്പെട്ടിരുന്നു.
യുവതിക്ക് ട്രെക്കിംഗിന് ഇടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പോസ്റ്റ്മോർട്ടത്തിൽ യുവതിയുടെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമായിട്ടുണ്ട്. സംഭവം ഇത്തരം മലയോര മേഖലയിലുള്ള വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് എത്തുന്ന സഞ്ചാരികളുടെ ആരോഗ്യത്തേക്കുറിച്ച് ചർച്ചകളുണ്ടാവാൻ കാരണമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം