
ദില്ലി: ഇന്ത്യന്‍ ആദായ നികുതി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. മദ്യ വ്യവസായവുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തിയ റെയിഡുകളില്‍ ഇതുവരെ കണ്ടെത്തിയത് 290 കോടി രൂപ. എന്നാല്‍, ഇനിയും പണം കണ്ടെത്താനുണ്ടെന്നും പണം ഒളിപ്പിച്ചിട്ടുള്ള രഹസ്യ സ്ഥലത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഓഡീഷ ആസ്ഥാനമാക്കിയ ഡിസ്റ്റിലറികളുടെ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്.
മൂന്ന് സ്ഥലങ്ങളിലായി ഏഴ് മുറികളും ഒമ്പത് ലോക്കറുകളും ഇനിയും പരിശോധിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നത്. പരിശോധനകളില്‍ അലമാരകളിലും മറ്റ് ഫര്‍ണിച്ചറുകളിലും അടുക്കിവച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഇനിയും പണവും ആഭരണങ്ങളും കണ്ടെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചെന്നും നികുതി വകുപ്പ് പറയുന്നു. അതേസമയം റൈഡ് ഇന്നും തുടരുകയാണ്. ബൗദ് ഡിസ്റ്റിലറിയിലും അവരുമായി ബന്ധപ്പെട്ട ഓഫീസുകളിലുമാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍, ഇന്‍കം ടാക്സ് പിടിച്ചെടുത്ത ഷെല്‍ഫുകളിലും ബാഗുകളിലും അടുക്കി വച്ച നിലയിലുള്ള കോടിക്കണക്കിന് രൂപയുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചു.
ബൗദ് ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട ബാല്‍ ദേവ് സാഹു ഇന്‍ഫ്രയിലും അവരുടെ അരി മില്ലുകളിലും പരിശോധന തുടരുകയാണ്. ഇതുമായി ബന്ധപ്പട്ട് കോണ്‍ഗ്രസ് എംപി ധീരജ് കുമാര്‍ സാഹുവിന്‍റെ ജാര്‍ഖണ്ഡിലെ ഓഫീസുകളില്‍ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ ഒരു ഓഡീഷ വനിതാ മന്ത്രി, റെയ്ഡില്‍ ഉള്‍പ്പെട്ട മദ്യ വ്യവസായിയുമായി വേദി പങ്കിടുന്ന ചിത്രം ബിജെപി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. പിന്നാലെ ഇത്തരം നികുതി വെട്ടിപ്പുകാര്‍ക്ക് പ്രാദേശിക നേതാക്കളുടെയും സംസ്ഥാന സര്‍ക്കാറിന്‍റെയും പിന്തുണയുണ്ടെന്നും ബിജെപി ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam