
കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രദേശിക നേതാവിൻറെ വീട്ടിലുണ്ടായ ബോംബ് സ്ടഫോടനത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ എൻഐഎ അന്വേഷണവും ആവശ്യപ്പെട്ട ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. ഇതിനിടെ സൗത്ത് പർഗനാസില്‍ തൃണമൂല്‍ ബിജെപി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി.
പൂർവമേഥിനിപ്പൂരിലെ അർജുൻ നഗറില്‍ ടിഎംസി ബൂത്ത് പ്രസിഡന്‍റ് രാജ്കുമാർ മന്നയുടെ വീട്ടിലാണ് രാത്രി ബോംബ് സ്ഫോടനമുണ്ടായത്. ശക്തമായ സ്ഫോടനത്തില്‍ ടിഎംസി നേതാവിന്‍റെ വീട് പൂർണമായും തകർന്നു. സ്ഫോടനകാരണമെന്താണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് പശ്ചിമബംഗാള്‍ പൊലീസ് അറിയിച്ചു. സ്ഥലത്തെത്തിയ ഫോറന്‍സിക് സംഘം പരിശോധനക്കായി സാന്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ പൂർവമേഥിനിപ്പൂരിലെ റാലിക്ക് മുൻപുണ്ടായ സ്ഫോടനം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണ്. റാലിക്കിടെ എറിയാനായിരുന്നു ബോംബ് ഉണ്ടാക്കിയതെന്നും ടിഎംസി നേതാക്കളുടെ വീടുകളില്‍ എല്ലാം ബോംബ് നിര്‍മാണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. സംഭവത്തില്‍ മമത ബാനർജി പ്രതികരിക്കണമെന്ന് സിപിഎം നേതാവ് സുജൻ ചക്രബർത്തിയും ആവശ്യപ്പെട്ടു.
എന്നാല്‍ തെളിവുകള്‍ ഇല്ലാതെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ഇതിനിടെ സൗത്ത് 24 പർഗനാസില്‍ ബിജെപി തൃണമൂല്‍ പ്രവർത്തകർ തമ്മില്‍ സംഘര്‍ഷമുണ്ടായി. അക്രമത്തില്‍ ബൈക്കുകള്‍ തീയിട്ടു. ഒരു തൃണമൂല്‍ പ്രാദേശിക ഓഫീസും അടിച്ചുതകർത്തിട്ടുണ്ട്. ഡയമണ്ട് ഹാർബറില്‍ സുവേന്ദു അധികാരി റാലി നടത്തുന്നതിന് തൊട്ടുമുന്‍പാണ് ഇരു പാര്‍ട്ടി പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘർഷ സാഹചര്യത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് ആർപിഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam