
ദില്ലി: ദില്ലി വിമാനത്താവളത്തിൽ മലയാളി യുവതിയിൽനിന്നും ഭീമമായ ടാക്സി ചാർജ് ഈടാക്കിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഒരു ടെർമിനലിൽനിന്നും മറ്റൊരു ടെർമിനലിലേക്ക് പോകാന് എയർപോർട്ട് ജീവനക്കാരനടക്കം മൂന്നംഗ സംഘം 4170 രൂപയാണ് വാങ്ങിയത്. എയർപോർട്ട് ജീവനക്കാരനായ ലക്കി, സുഹൃത്തുക്കളായ അക്ഷയ് കുമാർ, ശുഭം ശർമ്മ എന്നിവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വഫ സിദ്ധീഖ് നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസം 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ടെർമിനൽ രണ്ടിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിനായി അബദ്ധത്തിൽ മറ്റൊരു ടെർമിനലിൽ വന്നിറങ്ങിയതായിരുന്നു യുവതി. തുടർന്ന് യുവാക്കൾ നിർദേശിച്ച ടാക്സിയിൽ 8 കിമീ മാത്രം സഞ്ചരിച്ച് രണ്ടാം ടെർമിനലിലെത്തിച്ചപ്പോഴാണ് ഇത്രയും ഭീമമായ തുക ഈടാക്കിയത്. സംഭവത്തിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.
യാത്രാക്കൂലി ഇനി ഇവർ തീരുമാനിക്കും; യൂബർ ഓട്ടോയിൽ വൻ മാറ്റം! അറിയേണ്ടതെല്ലാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഓൺലൈൻ ടാക്സി ഭീമനായ ഉബർ ഇന്ത്യയിലെ ഓട്ടോ ഡ്രൈവർമാർക്കായുള്ള പ്രവർത്തന മാതൃകയിൽ കാര്യമായ മാറ്റം പ്രഖ്യാപിച്ചു എന്നതാണ്. കമ്പനി കമ്മീഷൻ അധിഷ്ഠിത സംവിധാനത്തിൽ നിന്ന് സോഫ്റ്റ്‌വെയർ - ആസ് - എ - സർവീസ് ( SaaS ) സബ്‌സ്‌ക്രിപ്‌ഷൻ മോഡലിലേക്ക് മാറുന്നു. ഈ മാറ്റത്തിന്‍റെ ഭാഗമായി, ഉബർ ആപ്പ് വഴി ബുക്ക് ചെയ്യുന്ന എല്ലാ ഓട്ടോ റൈഡുകൾക്കും ഇനി ക്യാഷ് പേമെന്‍റ് നൽകി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഫെബ്രുവരി 18 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു. ഇതോടെ നേരത്തെയുണ്ടായിരുന്ന കുറഞ്ഞ നിരക്കിലുള്ള റൈഡുകളും ഡ്രൈവറുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യാനുള്ള അവസരവുമൊക്കെ യാത്രക്കാർക്ക് നഷ്‍ടമാകും എന്നാണ് റിപ്പോട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം