
ചെന്നൈ: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു.. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാ വിധിയോടെ മന്ത്രി എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനായി. 2006നും 2010-നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
1989ന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയപ്പോഴെല്ലാം മന്ത്രിയായിട്ടുള്ള പൊന്മുടിക്കെതിരായ ഉത്തരവ് ഡിഎംകെയ്ക്ക് നിര്‍ണായകമാണ്. ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും മന്ത്രി ആയിരുന്നെങ്കിൽ സമീപനം വ്യത്യസ്തമായേനെയെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പൊന്മുടി കുറ്റം ചെയ്തത് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ്. ഭാവിതലമുറയെ ബാധിക്കുന്ന വിഷയം ആണെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവിനെതിരെ മന്ത്രി സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.
ആരാണ് കെ.പൊന്മുടി?
1. വിഴുപ്പുറം ജില്ലയിൽ നിന്നുളള പ്രമുഖ ഡിഎംകെ നേതാവ്
2. വിഴുപ്പുറം സർക്കാർ കോളേജിലെ അധ്യാപക ജോലി വിട്ടു രാഷ്ട്രീയത്തിൽ ഇറങ്ങി
3. 1989ൽ ആദ്യമായി MLA ആയപ്പോൾ ആരോഗ്യമന്ത്രി
4. ആറു തവണ നിയമസഭയിലേക്ക് വിജയിച്ചു
5. 1996 മുതൽ 5 വർഷം ഗതാഗത മന്ത്രി
6. 2006-2011 വിദ്യാഭ്യാസം, ഖനി വകുപ്പുകളുടെ മന്ത്രി
7. സ്റ്റാലിൻ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി
8. ഗവർണരുമായി നിരന്തരം കൊമ്പുകോർത്ത് വാര്‍ത്തകളിലെത്തി
9. രണ്ട് തവണ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു
10. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിൽ നിര്‍ണായകമെന്ന് വിലയിരുത്തൽ
11. സൂര്യ ഗ്രൂപ്പ് എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam