3000 ഓളം കൊവിഡ് രോ​ഗികളെ കണ്ടെത്താനായില്ല, മൊബൈൽ ഫോൺ സ്വിച്ച് ഓഫ്, ആശങ്കയിൽ ക‍ർണാടക

By Web TeamFirst Published Apr 29, 2021, 11:38 AM IST
Highlights

ബെംഗളൂരുവിൽ കുറഞ്ഞത് 2,000 മുതൽ 3,000 വരെ ആളുകൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വീട് വിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അവർ എവിടെ പോയി എന്ന് അറിയില്ലെന്ന് മന്ത്രി

കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുരടുന്നതിനിടെ ആരോ​ഗ്യപ്രവ‍ത്തകരെയും അധികൃതരെയും ഞെട്ടിച്ച് 3000 ഓളം കൊവിഡ് ബാധിത‍രെ കാണാനില്ല. ഇവരിൽ മിക്കവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. കണ്ടെത്താനാകാത്ത ഇവർ സംസ്ഥാനത്തുടനീളം രോ​ഗം പരത്താൻ സാധ്യതയുണ്ടെന്ന് ക‍ർണാടക റെവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. 39047 പേർക്കാണ് ബുധനാഴ്ച കർണാടകയിൽ കൊവിഡ് ബാധിച്ചത്. ഇതുവരെയുള്ളതിലെ റെക്കോർഡ് വർദ്ധനവാണ് ബുധനാഴ്ച ഉണ്ടായിരിക്കുന്നത്. 229 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. 

കാണാതായവരെ കണ്ടെത്താൻ പൊലീസിന് നി‍ർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി രോഗബാധിതരെ കാണാതാവുന്ന പ്രശ്നം തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. "ഞങ്ങൾ ആളുകൾക്ക് സൗജന്യ മരുന്നുകൾ നൽകുന്നു, ഇതിലൂടെ 90 ശതമാനം കേസുകളും നിയന്ത്രിക്കാൻ കഴിയും, പക്ഷേ അവർ (കോവിഡ് ബാധിച്ച ആളുകൾ) അവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തുവയ്ക്കുന്നു. ഗുരുതരമായ ഘട്ടത്തിലാണ് അവ‍ർ ആശുപത്രികളിൽ എത്തുന്നത്. ഐസിയു കിടക്കകൾ ലഭിക്കാൻ ശ്രമിക്കുന്നു. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്,” അശോക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരുവിൽ കുറഞ്ഞത് 2,000 മുതൽ 3,000 വരെ ആളുകൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വീട് വിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അവർ എവിടെ പോയി എന്ന് തങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രോഗബാധിതരോട്  ഫോണുകൾ സ്വിച്ച് ഓൺ ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. “ഈ സ്വഭാവം കാരണമാണ് കൊവിഡ് കേസുകൾ വർദ്ധിക്കുന്നത്. അവസാന നിമിഷം നിങ്ങൾ ഐസിയു കിടക്കകളിൽ എത്തുന്നത് തെറ്റാണ്,” മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം കൂടുന്നതിനാൽ കർണാടക സർക്കാർ ചൊവ്വാഴ്ച മുതൽ 14 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ബുധനാഴ്ചത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 3,28,884 സജീവ കൊവിഡ് കേസുകളുണ്ട്. ഇതിൽ 2,192 പേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) ചികിത്സയിലാണ്. 
 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!