
ഭോപ്പാൽ: മധ്യപ്രദേശിൽ എസ്ഐആർ (സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ) നടപടികൾ പൂർത്തിയാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ 34 ലക്ഷത്തിലേറെ പേർ പുറത്ത്. 34.25 ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിലാണ് വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 5,74,06,143-ൽ നിന്ന് 5,39,81,065 ആയി കുറഞ്ഞു. കൃത്യമായ രേഖകളില്ലാത്തതും പട്ടികയിൽ തുടരാൻ അവകാശവാദം ഉന്നയിക്കാത്തതുമായ വോട്ടർമാരെയാണ് ഒഴിവാക്കിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നാല് മാസത്തോളം നീണ്ടുനിന്ന വിപുലമായ നടപടികൾക്കൊടുവിലാണ് പുതിയ പട്ടിക തയ്യാറാക്കിയത്. ഡിസംബർ 23 മുതൽ ജനുവരി 22 വരെ പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുകയും, ഫെബ്രുവരി 14-ഓടെ ഇവ പരിശോധിച്ച് തീർപ്പാക്കുകയും ചെയ്തു. 2026 ജനുവരി 1 യോഗ്യതാ തീയതിയായി കണക്കാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു.
സംസ്ഥാനത്തുടനീളമുള്ള 71,930 ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടിക ശുദ്ധീകരിച്ചത്. രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധപ്രവർത്തകരുടെയും മാധ്യമങ്ങളുടെയും സഹകരണത്തോടെയാണ് ദൗത്യം പൂർത്തിയാക്കിയത്. മരിച്ചവരെയും താമസം മാറിയവരെയും ഇരട്ടിപ്പുള്ളവരെയും പട്ടികയിൽ നിന്ന് മാറ്റിയതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് കൂടുതൽ കൃത്യതയുള്ള പട്ടിക ലഭ്യമായെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. അതേ സമയം, ഛത്തീസ്ഘട്ടിൽ നിന്നും 25 ലക്ഷം പേരെ ഒഴിവാക്കി. മുൻപുണ്ടായിരുന്നത് 2.12 കോടിയോളം പേരായിരുന്നു.
എസ് ഐആർ നടപടി പൂർത്തിയാക്കി അന്തിമ പട്ടിക പുറത്ത് വന്നതോടെ, രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. രണ്ടിടത്ത് നിന്നും ഒഴിവാക്കിയത് ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാരെയെന്നാണ് വിമർശനം. സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ കൂടി ഏപ്രിലിൽ പരിഷ്ക്കരണ നടപടികൾ തുടങ്ങും .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam