ഉറൂസിന് ഹിന്ദുക്കള്‍ക്ക് സസ്യേതര ബിരിയാണി വിളമ്പി; 43 മുസ്ലിംകള്‍ക്കെതിരെ കേസ്

By Web TeamFirst Published Sep 5, 2019, 7:57 PM IST
Highlights

ബിജെപി എംഎല്‍എ ബ്രിജ്ഭൂഷന്‍ രജ്പുത് ഇടപെട്ടതിനെ തുടര്‍ന്ന് നാട്ടുകാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ലക്നൗ: ഉറൂസിന് (മത ചടങ്ങ്) ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സസ്യേതര  ബിരിയാണി വിളമ്പിയ 43 മുസ്‍ലിംകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍ പ്രദേശിലെ മഹോബയിലാണ് സംഭവം. ആഗസ്റ്റ് 31ന് നടന്ന ചടങ്ങിലാണ് ബിരിയാണി വിളമ്പിയത്.  ബിജെപി എംഎല്‍എ ബ്രിജ്ഭൂഷന്‍ രജ്പുത് ഇടപെട്ടതിനെ തുടര്‍ന്ന് നാട്ടുകാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മതത്തിന്‍റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 

ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗ്രാമീണര്‍ തന്നോട് പരാതിപ്പെട്ടെന്നും എംഎല്‍എ അറിയിച്ചു. അതേസമയം, പരിപാടിക്ക് സസ്യേതര ബിരിയാണിയാണോ വിളമ്പിയത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് എസ്പി സ്വാമിനാഥ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പരാതി കൊടുത്ത രാജ്കുമാര്‍ റൈയ്ക്ക്‍വാര്‍ എന്ന വ്യക്തി കേസ് പിന്‍വലിക്കാന്‍ തയ്യാറായെന്നും ബിജെപി എംഎല്‍എയുടെ നിര്‍ബന്ധം കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓഗസ്റ്റ് 31ന് ചര്‍ക്കാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഉറൂസ് പരിപാടി നടന്നത്. പീര്‍ ഷെയ്ക്ക് ബാബ സ്വലാത്ത് വില്ലേജിലെ മുസ്‍ലിം നിവാസികള്‍ കഴിഞ്ഞ ആറ് വര്‍ഷമായി സംഘടിപ്പിക്കുന്ന ചടങ്ങാണ് ഉറൂസ്.

13 ഗ്രാമത്തില്‍ നിന്നുള്ള 10000 പേരാണ് ഇപ്രാവിശ്യം ഉറൂസിന് പങ്കെടുത്തത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ക്ക് ബിരിയാണിയില്‍ നിന്നും ഇറച്ചി ലഭിച്ചെന്നാരോപിച്ച് രംഗത്തെത്തി. ഹിന്ദു വിഭാഗക്കാര്‍ക്ക് അറിയാതെയാണ് ബീഫ് ബിരിയാണി വിളമ്പിയതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും സംഘാടകര്‍ അറിയിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 153 എ, 295 എ, 420, 506 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

click me!