
ദില്ലി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. പ്രളയക്കെടുതിയില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 44 ആയി. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസമില്‍ 10 ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ 15 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ബീഹാറില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ 13 ജില്ലകളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രണ്ടുതവണ ഇവിടെയെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. 24 പേരാണ് ബീഹാറില്‍ ഇതുവരെ മരിച്ചത്. മരണസംഖ്യ ഇവിടെ ഇനിയും ഉയരാനാണ് സാധ്യത.
രാജ്യത്തൊട്ടാകെ ഏകദേശം 70 ലക്ഷത്തോളം ആളുകളെ പ്രളയെക്കെടുതി ബാധിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അസമില്‍ മാത്രം 83000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ദിവസം കൂടി സംസ്ഥാനങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. പ്രളയക്കെടുതി രൂക്ഷമായ സംസ്ഥാനങ്ങളില്‍ എൻഡിആര്‍എഫിന്‍റെ ഉള്‍പ്പെടെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam