'അയൽവാസി 20 ലക്ഷം ആവശ്യപ്പെട്ട് വീടിൻ്റെ നിർമാണം തടസപ്പെടുത്തി'; 2 പെൺകുട്ടികളുടെ അച്ഛനായ 45കാരൻ ബെംഗളൂരുവിൽ ജീവനൊടുക്കി

Published : Dec 04, 2025, 11:22 AM IST
Bengaluru Techie Dies by Suicide

Synopsis

ബെംഗളൂരുവിൽ 45കാരനായ ടെക്കി മുരളി ഗോവിന്ദരാജു ജീവനൊടുക്കിയതിന് പിന്നിൽ അയൽവാസികളും ബിബിഎംപി ഉദ്യോഗസ്ഥരുമെന്ന് ആത്മഹത്യാക്കുറിപ്പ്. 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വീട് നിർമാണം മുടക്കിയെന്ന് ആത്മഹത്യാ കുറിപ്പിൽ ആരോപണം

ബെംഗളൂരു: കുടുംബത്തിനായി വീട് നിർമിക്കുക എന്ന സ്വപ്നം സാധ്യമാക്കാനാകാതെ 45കാരനായ ടെക്കി ജീവനൊടുക്കിയതിന് പിന്നിൽ അയൽവാസികളായ കുടുംബവും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരുമെന്ന് ആത്മഹത്യാ കുറിപ്പ്. ഐടിപിഎല്ലിലെ ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരൻ മുരളി ഗോവിന്ദരാജുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നല്ലൂരഹള്ളിയിലെ നിർമ്മാണത്തിലിരുന്ന വീടിനുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈറ്റ്ഫീൽഡിലെ ബ്രൂക്ക്ബോംഗ് ലേഔട്ടിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുണ്ട്.

മരണത്തിന് പിന്നാലെ ആത്മഹത്യാ പ്രേരണ, പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മുരളിയുടെ അയൽവാസികളായ ശശി നമ്പ്യാർ (64), ഭാര്യ ഉഷ (57) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുരളിയുടെ അമ്മ നൽകിയ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ മകനും കേസിലെ മറ്റൊരു പ്രതിയുമായ വരുൺ ഒളിവിലാണ്. ശശിയെയും ഉഷയെയും കോടതി റിമാൻ്റ് ചെയ്തു. ശശിയും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരും ചേർന്ന് തൻ്റെ വീട് നിർമ്മാണം മുടക്കിയെന്നും ഇത് പരിഹരിക്കാൻ 20 ലക്ഷം രൂപയും ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ മുരളി ആരോപിച്ചിരുന്നു.

ശശിയുടെ ബന്ധുവിൽ നിന്നാണ് 2018 ൽ മുരളി സ്ഥലം വാങ്ങിയത്. പിന്നാലെ ഇവിടെ വീട് നിർമ്മാണത്തിനും ശ്രമം തുടങ്ങി. ഈ ഘട്ടത്തിലാണ് ശശിയും ഭാര്യയും മുരളിയോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇത് നൽകാൻ വിസമ്മതിച്ചതോടെ ബിബിഎംപി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. ഇവർ സ്ഥലം പരിശോധിക്കാനെത്തി. ചട്ടങ്ങൾ ലംഘിച്ച് വീട് പണിയുന്നുവെന്ന ആരോപണത്തിലായിരുന്നു പരാതി. അതിനാൽ തന്നെ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതോടെ പണി മുടങ്ങി. ഏഴ് വർഷത്തിന് ശേഷവും പ്രശ്നങ്ങളിൽ പരിഹാരമില്ലാതെ വന്നതോടെയാണ് മുരളി മനം മടുത്ത് ജീവനൊടുക്കിയതെന്നാണ് അമ്മ പരാതിയിൽ പറയുന്നത്.

ശശിയും ഭാര്യ ഉഷയും സമാനമായ നിലയിൽ പലരെയും ഭീഷണിപ്പെടുത്തി പണം തട്ടാറുണ്ടെന്നാണ് ആരോപണം ഉന്നയിക്കുന്നത്. ആക്ടിവിസത്തിൻ്റെ മറവിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. ബിബിഎംപി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്നലെ നേരിട്ട് ഹാജരാകാൻ മുരളിക്ക് ലഭിച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ ദിവസമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമാനമായ നിലയിൽ ശശി, ഉഷ എന്നിവരിൽ നിന്ന് ഭീഷണി നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണമെന്ന് പൊലീസ് അറിയിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹിന്ദി അറിയില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്; വൈവിധ്യത്തിന്‍റെ യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് സുപ്രീംകോടതി ജഡ്ജി നാഗരത്ന
മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്