ജോവായ് ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇവരെ ഷാങ്പുങ് ഗ്രാമത്തിൽ വെച്ച് ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം
ഷില്ലോംഗ്: ജയിൽ ചാടിയ നാല് പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മേഘാലയ പൊലീസ്. ജോവായ് ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇവരെ ഷാങ്പുങ് ഗ്രാമത്തിൽ വെച്ച് ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ ജൊവായി ജയിലിൽ നിന്ന് ആറു പേരാണ് സുരക്ഷാ ജീവനക്കാരെ മറികടന്ന് ജയിൽ ചാടി രക്ഷപ്പെട്ടത്. ഇതിൽ നാലു പേർ കൊല്ലപ്പെട്ടുവെന്നും , മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി എന്നും മേഘാലയ ഡി ജി പി എൽ ആർ ബിഷ്ണോയ് അറിയിച്ചു.
വിരമിക്കാൻ ഒരു മാസം, സർക്കാർ ചെലവിൽ ജയിൽ പരിഷ്കരണം പഠിക്കാൻ ജയിൽ മേധാവി വിദേശത്തേക്ക്
അതേസമയം കേരളത്തിൽ നിന്നുള്ള മറ്റൊരു വാർത്ത അടുത്ത മാസം വിരമിക്കാനിരിക്കെ ജയിൽ മേധാവിക്ക് സർക്കാർ ചെലവിൽ വിദേശ യാത്രയ്ക്ക് അനുമതി നൽകിയെന്നതാണ്. ജയിൽ മേധാവി, ഡിജിപി സുധേഷ് കുമാറിനാണ് കാനഡയും അമേരിക്കയും സന്ദർശിക്കാനുള്ള രണ്ടാഴ്ചത്തെ ടൂറിന് സർക്കാർ അനുമതി നൽകിയത്. ഇവിടങ്ങളിലെ ജയിൽ സംവിധാനങ്ങളെ കുറിച്ച് പഠിക്കാനാണ് സുധേഷ് കുമാറിന്റെ യാത്ര. അടുത്ത മാസം 30ന് സുധേഷ് കുമാർ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് അസാധാരണ നടപടി. രണ്ട് വർഷമെങ്കിലും സർവീസ് ബാക്കിയുള്ളവരെയേ പരിശീലനത്തിനും പ0നങ്ങൾക്കും അയക്കാവൂ എന്നാണ് മാർഗനിർദ്ദേശം. ഇത് ലംഘിച്ചാണ് സെപ്തംബർ 14 വരെയുള്ള യാത്രയ്ക്ക് സുധേഷ് കുമാറിന് അനുമതി നൽകിയത്. അമേരിക്കയിലേയും കാനഡയിലേയും ജയിൽ സംവിധാനങ്ങളെ കുറിച്ച് പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനായി വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കണം. തുടർന്ന് നാട്ടിൽ ജയിൽ സംവിധാനങ്ങളിൽ പരിഷ്ക്കാരങ്ങൾ കൊണ്ടു വരണം. പക്ഷെ ഇതെല്ലാം ചെയ്യാൻ ചുമതലപ്പെട്ട സുധേഷ് കുമാർ അടുത്തമാസം 30ന് വിരമിക്കും. അങ്ങിനെയെങ്കിൽ ഈ സന്ദർശനത്തിന് എന്ത് ഗുണമുണ്ട് എന്നതാണ് പ്രധാന ചോദ്യം. സുധേഷ് കുമാറിന് പകരം ജയിൽ വകുപ്പിലെ ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ സർക്കാരിന് നിയോഗിക്കാമായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അഖിലേന്ത്യാ സർവീസ് മാർഗനിർദ്ദേശങ്ങൾ സുധേഷ് കുമാറിന് യാത്രാനുമതി നൽകിയതിലൂടെ ലംഘിക്കപ്പെട്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
'പണി അത്ര പോരാ', അഞ്ച് പൊലീസുകാരെ ലോക്കപ്പിലടച്ച് ഉന്നത ഉദ്യോഗസ്ഥൻ; നടപടി വേണമെന്ന് അസോസിയേഷൻ