
ദില്ലി: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. "ഓപ്പറേഷൻ ദോസ്ത്" എന്നാണ് ഇന്ത്യ ദൗത്യത്തിന് നൽകിയ പേര്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം, 51 എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെ സംഘം തുർക്കിയിലേക്ക് പുറപ്പെട്ടതായി എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു.
ചൊവ്വാഴ്ച തുർക്കിയിലേക്ക് തിരിച്ച രണ്ട് സംഘം ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദാഗിയിലും ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളായ ഉർഫയിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായി കർവാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എൻഡിആർഎഫ് ടീമുകൾക്ക് റേഷൻ, ടെന്റുകൾ, മറ്റ് ലോജിസ്റ്റിക്സ് എന്നിവ കരുതിയതിനാൽ രണ്ടാഴ്ചയോളം അവിടെ തങ്ങാനാകും.
തുർക്കിയിലെ കൊടും തണുപ്പുള്ള കാലാവസ്ഥയിൽ പ്രവർത്തിക്കാൻ പ്രത്യേക വസ്ത്രങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ നിന്നാണ് വസ്ത്രം എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാദൗത്യത്തിന് പ്രധാന തടസ്സം.
കൈവിടാതെ; ഭൂചലനത്തിൽ മരിച്ചുപോയ മകളുടെ കൈവിടാതെ പിടിച്ച് അച്ഛൻ, ഹൃദയം തകർത്ത് ചിത്രം
തുർക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി, വമ്പൻ ഭൂചലനത്തിൽ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ . പലരുടേയും പുറത്തേക്ക് വലിയ കോൺക്രീറ്റ് പാളികൾ വീണു. ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അടയുന്നു.