
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിൽ ഇന്ത്യക്കാർക്ക് പുറമെ നിരവധി വിദേശി യാത്രക്കാരും. 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമുണ്ടായിരുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരിൽ മലയാളി യാത്രക്കാരിയുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി അടക്കം മൊത്തം 169 ഇന്ത്യൻ പൗരന്മാണ് പട്ടികയിൽ ഉള്ളത്.
ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനം തകർന്നത്. 242 യാത്രക്കാരും പൈലറ്റുമാരടക്കം 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ. ഇതുവരെ 110 പേർ മരിച്ചതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും പറയുന്നു. അഹമ്മദാബാദിൽ നിന്ന് ഉച്ചയ്ക്ക് 1.38 ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി 1800 5691 444 എന്ന പ്രത്യേക യാത്രാ ഹോട്ട്‌ലൈൻ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികളോടും വേഗത്തിൽ നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam