സ്കൂള്‍ തുറന്നത് തിരിച്ചടിയായി; ആന്ധ്രയിൽ 829 അധ്യാപകര്‍ക്കും 575 വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ്

By Web TeamFirst Published Nov 6, 2020, 12:00 PM IST
Highlights

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,89,148 അധ്യാപകരിൽ 70,790 അധ്യാപകരിൽ പരിശോധന നടത്തി. ഇതില്‍ 829 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

വിശാഖപട്ടണം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ആന്ധ്രയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും തുറന്നിരുന്നു. എന്നാല്‍ സ്കൂളുകള്‍ തുറന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ  829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊവിഡ്  സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അധ്യാപകരിലും വിദ്യാർത്ഥികളിലും കൊവിഡ് വ്യാപിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.  ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 98.84 ശതമാനം സ്കൂളുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.  87.78 ശതമാനം അധ്യാപകർ ഹാജരായെങ്കിലും ഒൻപതാം ക്ലാസിലെ 39.62 ശതമാനവും പത്താം ക്ലാസിലെ 43.65 ശതമാനം വിദ്യാർത്ഥികളും മാത്രമാണ് ആദ്യ മൂന്ന് ദിവസങ്ങളിൽ സ്‌കൂളിലെത്തിയത്.

സ്കൂളുകള്‍ തുറന്നതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്കൂളിലെത്തിയ അധ്യാപകരിലും കുട്ടികളിലും കൊവിഡ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,89,148 അധ്യാപകരിൽ 70,790 അധ്യാപകരിൽ പരിശോധന നടത്തി. ഇതില്‍ 829 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  3,92,000 വിദ്യാർത്ഥികളിൽ 9, 10 ക്ലാസുകളിലെ 95,763 കുട്ടികളിൽ പരിശോധന നടത്തിയതില്‍  575 കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

എന്നാല്‍ ഇത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. മിക്ക കൊവിഡ് കേസുകളും   ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ല. കൊവിഡ് സ്ഥിരീകരിച്ചവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും  സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷണർ  ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പശ്ചിമ ഗോദാവരി ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 41,000 അധ്യാപകരിൽ നടത്തിയ പരിശോധനയില്‍ 262 പേർ പോസിറ്റീവ് ആയി.

വിശാഖപട്ടണത്ത് 4,527 അധ്യാപകർ പരിശോധനയ്ക്ക് വിധേയരായി. ഇതിൽ 52 പേർ  പോസിറ്റീവ് ആയിട്ടുണ്ട്. ഗുണ്ടൂർ, ചിറ്റൂർ, നെല്ലൂർ, കിഴക്കൻ ഗോദാവരി ജില്ലകളിൽ നിന്നും നിരവധി അധ്യാപകരും വിദ്യാര്‍ത്ഥികളും കൊവിഡ് പോസീറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള പോസിറ്റീവ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്.
 

click me!