തമിഴ്നാട് സർക്കാർ നിർദ്ദേശം തള്ളി ബിജെപി; വെട്രിവേൽ യാത്ര തുടങ്ങി

By Web TeamFirst Published Nov 6, 2020, 10:45 AM IST
Highlights

കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്നാട് സർക്കാർ ബിജെപിക്ക് യാത്ര നടത്താൻ അനുമതി നിഷേധിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം പൊലീസ് തടഞ്ഞു.

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ അനുമതിയില്ലാതെ ബിജെപിയുടെ വെട്രിവേൽ യാത്ര തുടങ്ങി. വേൽ യാത്രയെ തടയാൻ ആർക്കുമാവില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്നാട് സർക്കാർ ബിജെപിക്ക് യാത്ര നടത്താൻ അനുമതി നിഷേധിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം പൂനമല്ലിക്ക് സമീപം പൊലീസ് തടഞ്ഞുവെങ്കിലും, പ്രവർത്തകരുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യാത്ര തുടരുകയാണ്. 

തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ നയിക്കുന്ന പര്യടനത്തിൽ യോഗി ആദിത്യനാഥ് ഉൾപ്പടെ ബിജെപി ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. കേന്ദ്രമന്ത്രിമാർക്കും നേതാക്കൾക്കും പുറമേ കൂടുതൽ സിനിമാ താരങ്ങളെയും പങ്കെടുപ്പിക്കും. 

മുരുകൻ്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര വിഭാവനം ചെയ്തിട്ടുള്ളത്. മാറ്റത്തിൻ്റെ  തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിൻ്റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ ബാബ്റി മസ്ജിദ് തകർത്തതിൻ്റെ വാർഷിക ദിനമായ ഡിസംബർ ആറിന് അവസാനിക്കുന്ന വേൽയാത്ര വർഗീയവിദ്വേഷം ലക്ഷ്യമിട്ടെന്നാണ് വിസികെയും, ഡിഎംകെയും ഉൾപ്പടെയുള്ളവർ ആരോപിക്കുന്നത്. 

click me!