
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ അനുമതിയില്ലാതെ ബിജെപിയുടെ വെട്രിവേൽ യാത്ര തുടങ്ങി. വേൽ യാത്രയെ തടയാൻ ആർക്കുമാവില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്നാട് സർക്കാർ ബിജെപിക്ക് യാത്ര നടത്താൻ അനുമതി നിഷേധിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം പൂനമല്ലിക്ക് സമീപം പൊലീസ് തടഞ്ഞുവെങ്കിലും, പ്രവർത്തകരുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യാത്ര തുടരുകയാണ്.
തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ നയിക്കുന്ന പര്യടനത്തിൽ യോഗി ആദിത്യനാഥ് ഉൾപ്പടെ ബിജെപി ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. കേന്ദ്രമന്ത്രിമാർക്കും നേതാക്കൾക്കും പുറമേ കൂടുതൽ സിനിമാ താരങ്ങളെയും പങ്കെടുപ്പിക്കും.
മുരുകൻ്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര വിഭാവനം ചെയ്തിട്ടുള്ളത്. മാറ്റത്തിൻ്റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിൻ്റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ ബാബ്റി മസ്ജിദ് തകർത്തതിൻ്റെ വാർഷിക ദിനമായ ഡിസംബർ ആറിന് അവസാനിക്കുന്ന വേൽയാത്ര വർഗീയവിദ്വേഷം ലക്ഷ്യമിട്ടെന്നാണ് വിസികെയും, ഡിഎംകെയും ഉൾപ്പടെയുള്ളവർ ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam