
ധൻബാദ് (ജാർഖണ്ഡ്): ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയോടെ 85 കാരിയായ സ്ത്രീ തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട മൗനവ്രതം അവസാനിപ്പിക്കും. 1992ൽ ബാബറി മസ്ജിദ് തകർത്ത ദിവസമാണ് സരസ്വതി ദേവി പ്രതിജ്ഞയെടുത്തത്. അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതുവരെ മൗനവ്രതമാചരിക്കുമെന്നായിരുന്നു പ്രതിജ്ഞ. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ മാത്രമേ മൗനം വ്രതം അവസാനിപ്പിക്കൂവെന്നും സരസ്വതി ദേവി പറഞ്ഞതായി കുടുംബം പറയുന്നു.
ധൻബാദ് സ്വദേശിയായ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാൻ ട്രെയിനിൽ അയോധ്യയിലേക്ക് പുറപ്പെടും. അയോധ്യയിൽ 'മൗനി മാതാ' എന്നറിയപ്പെടുന്ന സരസ്വതി കുടുംബാംഗങ്ങളുമായി ആംഗ്യഭാഷയിലൂടെയാണ് ആശയ വിനിമയം നടത്തിയിരുന്നത്. മനസ്സിലാകാത്ത കാര്യങ്ങൾ എഴുതി നൽകി. 2020ൽ മൗനവ്രതത്തിന് ചെറിയ ഇളവ് നൽകി. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കൂർ സംസാരിച്ച് തുടങ്ങി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസം മുതൽ വീണ്ടും പൂർണമായി മൗനവ്രതമാരംഭിച്ചു.
1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്ത ദിവസം, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് വരെ മൗനം പാലിക്കുമെന്ന് എന്റെ അമ്മ പ്രതിജ്ഞയെടുത്തു. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ തീയതി പ്രഖ്യാപിച്ചത് മുതൽ അവർ ആഹ്ലാദത്തിലാണെന്ന് ഇളയമകൻ ഹരേ റാം അഗർവാൾ പിടിഐയോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ധൻബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗംഗ-സത്‌ലജ് എക്‌സ്പ്രസിൽ സരസ്വതി അയോധ്യയിലേക്ക് പുറപ്പെട്ടു. ജനുവരി 22 ന് മൗനവ്രതം അവസാനിപ്പിക്കും. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഇവർക്ക് ക്ഷണം ലഭിച്ചു. നാല് പെൺമക്കൾ ഉൾപ്പെടെ എട്ട് മക്കളുടെ അമ്മയാണ് സരസ്വതി ദേവി. 1986-ൽ തന്റെ ഭർത്താവ് ദേവകിനന്ദൻ അഗർവാളിന്റെ മരണശേഷംജീവിതം ശ്രീരാമനുവേണ്ടി സമർപ്പിച്ചു, കൂടുതൽ സമയവും തീർത്ഥാടനങ്ങൾക്കായി ചെലവഴിച്ചു. തന്റെ മകൻ നന്ദ് ലാൽ അഗർവാളിനൊപ്പം ധൻബാദിലെ ധയ്യയിലാണ് ഇപ്പോൾ താമസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam