
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 മരണം. സ്കൂളിൽ നിന്ന് വിനോദയാത്ര പോയ 13 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ആണ് മരിച്ചത്. കാണാതായ വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വഡോദരയിലെ സൺറൈസ് എന്ന സ്വകാര്യ സ്കൂളിൽ നിന്നുള്ള വിനോദയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. 23 വിദ്യാർത്ഥികളും നാല് അധ്യാപകരും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. വഡോദരയുടെ പ്രാന്ത പ്രദേശമായ ഹർനി തടാകത്തിൽ ബോട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടം.
14 പേർക്ക് പരമാവധി യാത്ര ചെയ്യാവുന്ന ബോട്ടിൽ 27 പേരെയും കുത്തി നിറക്കുകയായിരുന്നു. ലൈഫ് ജാക്കറ്റ് അടക്കമുള്ള രക്ഷാസംവിധാനങ്ങൾ ഒന്നും നൽകിയതുമില്ല. ആദ്യം നാട്ടുകാരും പിന്നാലെ ഫയർഫോഴ്സും എൻഡിഎഫ് രക്ഷാദൗത്യം ഏറ്റെടുത്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇതിൽ ചിലരുടെ നില അതീവഗുരുതരമാണ് . മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംഭവസ്ഥലത്തേക്ക് തിരിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയ പ്രമുഖർ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപയും സംസ്ഥാന സർക്കാർ നാലുലക്ഷം രൂപയും പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ ബോട്ട് ഉടമ ഒളിവിൽ പോയി. അപകടത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബോട്ട് ഉടമ പരേഷ് ഷാ, ഡ്രൈവര്‍ നിലേഷ് ജെയിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.