
ടോക്കിയോ: ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതിന്‍റെ അനുഭവം പങ്കുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജപ്പാൻ സന്ദർശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഞായറാഴ്ച തലസ്ഥാന നഗരമായ ടോക്കിയോയിലേക്ക് 500 കിലോ മീറ്ററാണ് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തത്. ഇത്തരമൊരു സേവനം ഇന്ത്യൻ പൗരന്മാർക്കും ലഭിക്കണമെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ഒസാക്കയിൽ നിന്ന് ടോക്കിയോയിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ യാത്ര, ഏകദേശം 500 കിലോ മീറ്റർ ദൂരം രണ്ടര മണിക്കൂറിനുള്ളിൽ പിന്നിടുമെന്ന് ട്വീറ്റ് ചെയ്ത സ്റ്റാലിൻ യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചു.
രൂപകൽപ്പനയിൽ മാത്രമല്ല, വേഗതയിലും ഗുണനിലവാരത്തിലും ബുള്ളറ്റ് ട്രെയിനിന് തുല്യമായ ഒരു റെയിൽവേ സേവനം നമ്മുടെ ഇന്ത്യയിലും വരണം. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പ്രയോജനം ലഭിക്കുകയും അവരുടെ യാത്ര എളുപ്പമാവുകയും വേണം. അതേസമയം, തമിഴ്‌നാട്ടിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായാണ് മുഖ്യമന്ത്രി സിംഗപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനായി പോയിരിക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളായ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. 200 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കുന്നതാണ് വന്ദേ ഭാരത് എക്സ്പ്രസ്. പക്ഷേ കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. കയറുന്ന വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ് വന്ദേഭാരതില്‍. ലോക്കോ പൈലറ്റാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. അനധികൃതമായി ആര്‍ക്കും ട്രെയിനിലേക്ക് കയറാനാകില്ല. മോഷണം വലിയ പരിധിവരെ തടയാൻ കഴിയും. ഡോര്‍ അടഞ്ഞാലെ ട്രെയിൻ മുന്നോട്ട് പോകൂ.
വണ്ടി എടുത്ത ശേഷം ചാടിക്കയറല്‍ വന്ദേ ഭാരതില്‍ നടപ്പില്ല. കോച്ചുകള്‍ക്കിടയില്‍ ഉള്ളതും ഓട്ടോമേറ്റിക് സ്ലൈഡിംഗ് വാതിലുകള്‍. എല്ലാ കോച്ചുകളിലും മൂന്ന് എമര്‍ജൻസി വാതിലുകളും ഉണ്ട്. വന്ദേ ഭാരത് ട്രെയിനിൽ എല്ലാം കുഷ്യൻ സീറ്റുകളാണ്. എക്സിക്യൂട്ടീവ് സീറ്റിലെ ലിവര്‍ ഉയര്‍ത്തിയാല്‍ സീറ്റ് ഏത് ദിശയിലേക്കും തിരിക്കാൻ കഴിയും. ട്രെയിനിനകത്ത് ഇരുന്ന് വിശാലമായി പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാൻ സൗകര്യമുള്ള വലിയ ഗ്ലാസ് വിൻഡോയുണ്ട്.
ഡിസംബറോടെ സ്ലീപ്പര്‍ കോച്ചുകളും എത്തും. അപായ ചങ്ങല വലിച്ച് ഉണ്ടാകുന്ന സമയനഷ്ടം വന്ദേ ഭാരതില്‍ ഉണ്ടാകില്ല. ബുദ്ധിമുട്ടുണ്ടായാല്‍ ലോക്കോ പൈലറ്റിനെ ടോക്ക് ബാക്കിലൂടെ അറിയിക്കാം. പൂര്‍ണമായും ശീതീകരിച്ച ട്രെയിനാണ് വന്ദേഭാരത്. ഓരോ സ്റ്റേഷൻ എത്തുമ്പോഴും വലിയ സ്ക്രീനിലൂടെ അറിയിപ്പ് ലഭിക്കും. ഒപ്പം അനൗൺസ്മെന്റും ഉണ്ടാകും. ട്രെയിനിനകത്ത് വൈഫൈ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാണ്. ജിപിഎസ് സംവിധാനവുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam