'പുതിയ ഭാരതം പുതിയ ലക്ഷ്യം, ഭാരതം വളരുമ്പോൾ ലോകം വളരുന്നു'; നരേന്ദ്ര മോദി

By Web TeamFirst Published May 28, 2023, 1:12 PM IST
Highlights

സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരമെന്നും അദ്ദേഹം പ്രസംഗിച്ചു.  

ദില്ലി: ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂര്‍ത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'മോദി' വിളികളോടെയാണ് സദസിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വരവേറ്റത്. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ പുതിയ സൂര്യോദയത്തിന്‍റെ അടയാളമാണ് ഇതെന്നും പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. ഭാരതം വളരുമ്പോൾ ലോകം വളരുന്നു. രാജ്യത്തിൻ്റെ വികസനത്തിന്‍റെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും മോദി പറഞ്ഞു.

Also Read: പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് മോദി; നിലവിളക്ക് കൊളുത്തി ഉദ്ഘാടനം, ചെങ്കോൽ സ്ഥാപിച്ചു

 1200 കോടി രൂപ ചെലവിട്ട് നിർമിച്ച പാർലമെന്‍റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ  സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്‍റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അതേസമയം, കോണ്‍ഗ്രസും ഇടത് പക്ഷവും, ആംആദ്മി പാര്‍ട്ടിയുമടക്കം 21 കക്ഷികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പിന്നാക്ക  വിഭാഗങ്ങളെ അവഗണിച്ച്  തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണസംഘവുമായി പ്രധാനമനത്രി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന സമാജ് വാദി പാര്‍ട്ടി വിമര്‍ശിച്ചു.

എന്ത് പാടില്ലെന്നാണോ ഭരണഘടന പറയുന്നത് അത് നടന്നുവെന്ന് മോദിയും സന്ന്യാസിമാരുമായുള്ള ചിത്രം പങ്കുവച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്‍റിനെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.അതേ സമയം ചെങ്കോലിനെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള വാദങ്ങളെ അംഗീകരിച്ച ശശി തരൂര്‍ എം പി വര്‍ത്തമാനകാല മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ചെങ്കോലിനെ സ്വീകരിക്കാമെന്ന് ട്വീറ്റ് ചെയ്തു.

click me!