മാസ്ക് ധരിച്ച് വരനും വധുവും; അതിഥികളാരുമില്ല; വിവാഹത്തിന് കരുതിയ തുക പാവപ്പെട്ടവർക്ക്; വ്യത്യസ്തമായി വിവാഹം

By Web TeamFirst Published Apr 17, 2020, 4:05 PM IST
Highlights

ഫാസ്റ്റ്ഫുഡ് ഔട്ട്‍ലെറ്റ് നടത്തുന്ന സൗരവ് കർമാകറും സ്വാതി നാഥുമാണ് കൊവിഡ് 19 പ്രതിരോധത്തിനായുള്ള സർക്കാരിന്റെ എല്ലാ  നിർദ്ദേശങ്ങളും പാലിച്ച്  വിവാഹിതരായത്. 

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഖര​ഗ്പൂരിൽ ഏപ്രിൽ 16 ന് നടന്ന വിവാഹത്തിനൊരു പ്രത്യേകതയുണ്ട്. ഭീതിയും ആശങ്കയും പരത്തുന്ന  കൊറോണക്കാലത്ത് സർക്കാരിന്റെ എല്ലാ മുൻകരുതൽ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരുന്നു ഈ വിവാഹം. കുടുംബാം​ഗങ്ങളും സുഹൃത്തുക്കളുമുൾപ്പെടെ ആകെ 15 പേർ മാത്രം. പ്രത്യേകം ക്ഷണിച്ച അതിഥികളോ ആൾക്കൂട്ടമോ ഇല്ല. മാത്രമല്ല, വരനും വധും മാസ്ക് ധരിച്ചാണ് വിവാഹിതരായത്. ഫാസ്റ്റ്ഫുഡ് ഔട്ട്‍ലെറ്റ് നടത്തുന്ന സൗരവ് കർമാകറും സ്വാതി നാഥുമാണ് കൊവിഡ് 19 പ്രതിരോധത്തിനായുള്ള സർക്കാരിന്റെ എല്ലാ  നിർദ്ദേശങ്ങളും പാലിച്ച്  വിവാഹിതരായത്. ലോക്ക് ഡൗണിൽ ​ഗതാ​ഗത സൗകര്യം ലഭ്യമല്ലാത്തതിനാൽ സ്വാതിയുടെ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

മാസ്ക് ധരിക്കാതെ എത്തിയവരോട് മാസ്ക് ധരിക്കാനും ആവശ്യപ്പെട്ടു. വിവാഹം നടത്തിയ പുരോഹിതനും മാസ്ക് ധരിച്ചിരുന്നു. ഈ വിവാഹത്തിന്റെ ഏറ്റവും വലിയ സവിശേഷത മറ്റൊന്നാണ്. വിവാഹ ആവശ്യങ്ങൾക്കായി കരുതിയിരുന്ന 31000 രൂപ ഇവർ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിലേക്ക് പ്രാദേശിക ക്ലബ്ബിന് സംഭാവന നൽകി. അഞ്ഞൂറ് പേർക്ക് രണ്ട് ദിവസത്തേയ്ക്ക് ഭക്ഷണം നൽകാൻ ഈ തുക ഉപകരിക്കും. ലോക്ക് ഡൗൺ ആരംഭിച്ച സമയം മുതൽ ഈ ക്ലബ് അം​ഗങ്ങൾ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നുണ്ട്. 

'വിവാഹത്തിന് ഏറ്റവും സാധാരണമായി പണം ചെലവഴിക്കണമെന്നാണ് ഞാൻ ആ​ഗ്രഹിച്ചത്. ദരിദ്രരെ സഹായിക്കാൻ എന്തുകൊണ്ട് ഈ പണം ചെലവാക്കി കൂട  എന്ന് ഞാൻ ചിന്തിച്ചു. കുടുംബാം​ഗങ്ങളോട് അഭിപ്രായം ചോദിച്ചപ്പോൾ അവർ പൂർണ്ണ പിന്തുണ നൽകി.' സൗരവ് പറഞ്ഞു. തങ്ങളുടെ വിവാഹദിവസം പാവപ്പെട്ടവരെ സഹായിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു എന്നായിരുന്നു സ്വാതിയുടെ പ്രതികരണം. മാർച്ച് 13 നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സൗരവിന്റെ അമ്മ രോ​ഗബാധിതയായതിനെ തുടർന്ന് വിവാഹം മാറ്റി വച്ചു. 

click me!