
ദില്ലി: ദളിതനായതിനാല്‍ ഒരിക്കല്‍ തന്നെ ഗ്രാമത്തില്‍ പ്രവേശിക്കാനനുവദിക്കാത്തവരുടെ മുന്നിലേക്ക് കേന്ദ്രമന്ത്രിയായാണ് എ നാരായണസ്വാമി ഇനി തിരിച്ചെത്തുക. രണ്ട് വർഷം മുന്‍പാണ് കർണാടക തുംകൂരു ജില്ലയിലെ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് വന്ന നാരായണ സ്വാമിയെ മേല്‍ജാതിക്കാർ തടഞ്ഞത്.
2019 സപ്റ്റംബർ 16നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭംവം. തന്‍റെ മണ്ഡലമായ ചിത്രദുർഗയിലെ ഗ്രാമമായ ഗൊല്ലാരഹട്ടിയില്‍ ആശുപത്രി പണിയുന്നതിന്‍റെ ഭാഗമായുള്ള ചർച്ചകൾക്കായി ഉദ്യോഗസ്ഥരുമായി എത്തിയപ്പോഴാണ് എ നാരായണസ്വാമി എംപിയെ നാട്ടുകാരില്‍ ചിലർ തടഞ്ഞത്. പരമ്പരാഗത വിശ്വാസപ്രകാരം ദളിത് വിഭാഗക്കാരായ ആരും ഈ ഗ്രാമത്തിനകത്തേക്ക് പ്രവേശിക്കാറില്ലെന്നും മടങ്ങിപോകണമെന്നും നാട്ടുകാർ എംപിയോട് പറഞ്ഞു.
എന്നാല്‍ അതേ ഗ്രാമത്തില്‍തന്നയുള്ള ചിലർ എംപിയെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും സംഘർഷം ഒഴിവാക്കാനായി നാരായണസ്വാമി ഉടനെ അവിടുന്ന് മടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണവും നടത്തിയിരുന്നു.
രണ്ടു വർഷങ്ങൾക്കിപ്പുറം കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രിയായാണ് നാരായണസ്വാമി തന്‍റെ മണ്ഡലത്തിലേക്ക് വരുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ ദളിത് മുഖമായ നാരായണസ്വാമിയെ കേന്ദ്രമന്ത്രിയാക്കുക വഴി പിന്നോക്കവിഭാഗത്തില്‍ സ്വാധീനമൂട്ടിയുറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam