
ഗുജറാത്ത്: ചുമ ഭേദമാകാൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊളളലേൽപിച്ചു. ഗുജറാത്തിലെ പോർബന്തറിലാണ് സംഭവം. കുഞ്ഞിനെ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള കുഞ്ഞിനെ ആരോഗ്യനില തൃപ്തികരമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞിനെ പൊള്ളലേൽപിച്ച വ്യാജവൈദ്യനെതിരെയും കുട്ടിയുടെ അമ്മക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. വ്യാജഡോക്ടറെ അറസ്റ്റ് ചെയ്തു.
ഒരാഴ്ചമുമ്പാണ് കുഞ്ഞിന് ചുമയും കഫക്കെട്ടും അനുഭവപ്പെട്ടത്. തുടർന്ന് മാതാപിതാക്കൾ വീട്ടിൽ തന്നെ നാട്ടു ചികിത്സ നൽകാൻ തീരുമാനിച്ചു. എന്നാൽ കുഞ്ഞിന് അസുഖം ഭേദമായില്ല. പിന്നീട് കുട്ടിയുടെ അമ്മ ദേവ്‍രാജ് ഭായ് കത്താര എന്നയാളുടെ അടുത്ത് കുഞ്ഞിനെ കൊണ്ടു പോയി. അസുഖം ഭേദമാകാൻ ഇയാൾ കുഞ്ഞിന്റെ നെഞ്ചിലും വയറിലും ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളലേൽപിച്ചു. എന്നാൽ കുഞ്ഞിന്റെ അസുഖത്തിന് മാറ്റമൊന്നും വരാത്തതിനെ തുടർന്ന് അമ്മ പോർബന്തറിലെ ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തുടർന്നാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.
മധ്യപ്രദേശിൽ രണ്ടിടങ്ങളിലായി സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂമോണിയ അസുഖം വന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. 51 തവണ പഴുപ്പിച്ച ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തി. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. സംസ്കരിച്ചതിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്.
രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ 20 തവണ അസുഖം ഭേദമാകാനെന്ന് പറഞ്ഞ് ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേൽപിച്ചിരുന്നു. ഈ കുഞ്ഞിനും ദാരുണാന്ത്യം സംഭവിക്കുകയാണുണ്ടായത്. മധ്യപ്രദേശിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വ്യാപകമായി നടത്തുന്ന മന്ത്രവാദ ചികിത്സാ രീതിയാണ് പിഞ്ചുകുഞ്ഞുങ്ങളിൽ പ്രയോഗിച്ചത്. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള പൊള്ളിച്ചാൽ ന്യുമോണിയ മാറുമെന്നാണ് ഇവരുടെ വിശ്വാസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam