
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചതായി കണ്ടെത്തൽ. 32 കഷണങ്ങളാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബെംഗളൂരുവിലെ വയലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്.
ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ വീട്ടിൽ തന്നെയുള്ള റഫ്രിജറേറ്ററിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ഇവർ ആരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി യുവതി ബെംഗളൂരുവിലാണ് താമസിക്കുന്നത്. അടുത്തിടെയാണ് ഇവർ വയലിക്കാവലിലെ വീട്ടിലേയ്ക്ക് താമസം മാറിയതെന്നാണ് വിവരം. യുവതി ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസമെന്ന് അയൽവാസികൾ പറയുന്നു.
യുവതിയെ കാണാനായി അമ്മയും സഹോദരിയും രാവിലെ വീട്ടിലെത്തിയിരുന്നതായി അയൽവാസി പറഞ്ഞു. വീടിനുള്ളിൽ കയറിയപ്പോൾ ദുർഗന്ധം ഉയർന്നതോടെയാണ് ഫ്രിഡ്ജ് തുറന്ന് പരിശോധിച്ചത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എന്നാൽ, കൊല നടത്തിയത് ആരാണെന്നോ കാരണം എന്താണെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
READ MORE: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; അരക്കിലോയോളം എംഡിഎംഎ പിടികൂടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam