
മുംബൈ: മഹാരാഷ്ട്രയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയ മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. മുഖ്യമന്ത്രിയും പിതാവുമായ ഉദ്ധവ് താക്കറെയോടൊപ്പമാണ് ആദിത്യ താക്കറെയും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയത്. എന്നാൽ, മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിഐപികളുടെ പട്ടികയില്‍ ആദിത്യ താക്കറെയുടെ പേരില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ കാറിൽ നിന്ന് ആദിത്യ താക്കറെയെ എസ്പിജി പുറത്തിറക്കി. പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിഐപികളുടെ പട്ടികയില്‍ ആദിത്യ താക്കറെയുടെ പേരില്ലാത്തതാണ് ആദിത്യ താക്കറെയെ ഒഴിവാക്കാൻ കാരണമെന്ന് എസ്പിജി വ്യക്തമാക്കി.
ആദിത്യ താക്കറെയെ കാറില്‍ നിന്നിറക്കിയ തീരുമാനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എതിർപ്പറിയിച്ചെന്നാണ് റിപ്പോർട്ട്. അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആദിത്യ താക്കറെ തന്റെ മകന്‍ മാത്രമല്ല, മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയാണെന്നും അദ്ദേഹം അറിയിച്ചു. ഒടുവിൽ ആദിത്യ താക്കറയെ മുഖ്യമന്ത്രിയുടെ കാറില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചാണ് പ്രശ്നം പരിഹരിച്ചത്.
മഹാരാഷ്ട്ര വിനോദ സഞ്ചാര-പരിസ്ഥിതി വകുപ്പ് മന്ത്രിയാണ് ആദിത്യ താക്കറെ. മുംബൈയിലെ കൊളാബയിലെ നാവിക ഹെലിപോർട്ടായ ഐഎൻഎസ് ശിക്രയിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്. പ്രധാനമന്ത്രി പങ്കെടുത്ത രണ്ട് പരിപാടികളിൽ ഉദ്ധവ് താക്കറെ പങ്കെടുത്തു. എന്നാൽ ഒരു പരിപാടിയിൽ പങ്കെടുത്ത ആദിത്യ താക്കറെ വേദി പങ്കിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam