ദില്ലി തെരഞ്ഞെടുപ്പ്: ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ ആം ആദ്മിക്ക്

By Web TeamFirst Published Feb 2, 2020, 12:01 PM IST
Highlights

ആകെയുള്ള 70 സീറ്റിലും മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയിലെ 51 ശതമാനം അതായത് 36 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടുതലുള്ളത് ആം ആദ്മി പാര്‍ട്ടിയില്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോമ്സ് (എഡിആര്‍) ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ആകെയുള്ള 70 സീറ്റിലും മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയിലെ 51 ശതമാനം, അതായത് 36 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 67 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അതില്‍ 17 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. കോണ്‍ഗ്രസിലാണ് ക്രിമിനല്‍ കേസുകള്‍ ഉള്ളവര്‍ കുറവ്. 10 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളത്. 66 സീറ്റുകളിലാണ് ദില്ലിയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ 672 സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം അതായത് 133 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാഗ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2015ല്‍ ക്രിമിനല്‍ കേസുകളുള്ള 114 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

സ്ഥാനാര്‍ത്ഥി പട്ടിക അവലോകനം ചെയ്യുമ്പോള്‍ 104 സ്ഥാനാര്‍ത്ഥികള്‍ ഗുരുതരമായ കേസുകളിലെ പ്രതികളാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തിനാണ് 10 പേര്‍ക്കെതിരെ കേസുള്ളത്. നാല് പേര്‍ക്കെതിരെയുള്ള കൊലപാതക ശ്രമത്തിലുള്ള കേസാണ്. 
 

click me!