
ദില്ലി: ദില്ലിയിലെ മൂന്നാമത്തെ വിജയത്തോടെ രാജ്യം മുഴുവന്‍ ആംആദ്മി പാര്‍ട്ടിയെ അഭിനന്ദിക്കുകയാണ്. വികസനപ്രവര്‍ത്തനങ്ങളിലൂന്നിയുള്ള ഭരണമാണ് മൂന്നാം അങ്കത്തിലും കാലിടറാതെ പിടിച്ചുനില്‍ക്കാന്‍ ആംആദ്മിയെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍ . 70 ല്‍ 62 സീറ്റ് സ്വന്തമാക്കി വിജയിച്ച ആംആദ്മിയുടെ ആഘോഷങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയത് 'കുഞ്ഞന്‍ കെജ്‍രിവാളാ'ണ്.
വരച്ചുചേര്‍ത്ത കുഞ്ഞ് മീശയും ഒരു കുഞ്ഞ് ആംആദ്മി തൊപ്പിയും വച്ച് കെജ്‍രിവാളിന് സമാനമായ ചുവപ്പ് കോട്ടും കണ്ണടയുമിട്ടുള്ള കൊച്ചുമിടുക്കന്‍റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഒരുവയസ്സ് മാത്രം പ്രായമുള്ള അവ്യാന്‍ തോമറാണ് ആംആദ്മിയുടെ ഏറ്റവും പ്രായംകുറഞ്ഞ ആ അനുയായി. ആംആദ്‍മി പ്രവര്‍ത്തകനായ രാഹുലിന്‍റെ മകനാണ് ആംആദ്മി തന്നെ 'മഫ്ളര്‍ മാന്‍' എന്ന് ഓമനപ്പേരിട്ട് വിളിച്ച അവ്യാന്‍.
2015 ലെ ദില്ലി തെരഞ്ഞെടുപ്പിൽ അവ്യാന്റെ സഹോദരി ഫെയറിയായിരുന്നു കെജ്‍രിവാളിന്റെ വേഷത്തിലെത്തിയത്. ഫെയറിക്ക് ഇപ്പോൾ ഒൻപത് വയസ്സുണ്ട്. അന്ന് രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴും കെജ്‍രിവാളിന്റെ വേഷത്തിൽ ഫെയറിയും എത്തിയിരുന്നു. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അരവിന്ദ് കെജ്‍രിവാളിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അവ്യാനെയും ക്ഷണിച്ചിരിക്കുകയാണ് ആംആദ്മി.
ആംആദ്‍മിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അവ്യാനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതായി അറിയിച്ചത്. ഫെബ്രുവരി 16ന് ആണ് അരവിന്ദ് കെജ്‍രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
2011 ൽ അണ്ണാ ഹസാരെയ്ക്കൊപ്പം പ്രവർത്തിക്കുന്ന സമയം മുതൽ കെജ്‍രിവാളിന്റെ ആരാധകനായിരുന്നു താനെന്ന് അവ്യാന്റെ പിതാവ് രാഹുല്‍ പറഞ്ഞു. കേജ്രിവാളിന്റെ സത്യസന്ധതയും പ്രതിജ്ഞാബന്ധതയുമാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് അവ്യാന്റെ അമ്മ മീനാക്ഷി പറഞ്ഞു.
അച്ഛന്റെ തോളിലേറി വന്ന ഈ കുട്ടിക്കുറുമ്പൻ നിമിഷ നേരം കൊണ്ടാണ് ട്വിറ്ററില്‍ താരമായി മാറിയത്. 2500ലേറെ തവണയാണ് അവ്യാന്‍ തോമറിന്റെ ചിത്രം റീ ട്വീറ്റ് ചെയ്തത്. 'മഫ്ളര്‍മാന്‍' എന്ന തലക്കെട്ടും പുഞ്ചിരിക്കുന്ന സ്മൈലിയും ചേർത്താണ് ആംആദ്മി അവ്യാന്റെ ചിത്രം പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇരുപത്തയ്യായിരത്തിലേറെപ്പേരാണ് ചിത്രത്തിന് ലൈക്ക് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam