വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ റായ്ച്ചൂർ സ്വദേശിയായ യുവാവ് വിവാഹ ദിവസം അറസ്റ്റിലായി. പ്രണയത്തിലായിരിക്കെ പീഡിപ്പിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിക്കുകയും ചെയ്തെന്ന് കൊപ്ല സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നു.
ബംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവിനെ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുളള നീക്കത്തിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിലാണ്റായ്ച്ചൂർ സ്വദേശിയായ റിഷഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെല്ലാരിയിലെ ഡിഗ്രി പഠനകാലത്ത് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയത്തിൽ കുടുക്കിയ ശേഷം വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിലാണ് റായ്ച്ചൂർ സ്വദേശി റിഷഭ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
റായ്ച്ചൂർ വനിതാ പൊലീസാണ് യുവതിയുടെ പരാതിയിൽ നടപടി സ്വീകരിച്ചത്. റിഷഭിന്‍റെ വിവാഹ ദിനത്തിലായിരുന്നു പൊലീസിന്റെ നടപടി. പ്രണയത്തിലായ ശേഷം വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്നും പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിൽ പറയുന്നു. ഒരു ക്ഷേത്രത്തിലെത്തിച്ച് തന്നെ റിഷഭ് താലി ചാർത്തിയെന്നും യുവതി ആരോപിച്ചു. തെളിവുകളും പൊലീസിന് കൈമാറി.
ഇതിനു പിന്നാലെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതും റിഷഭിനെ അറസ്റ്റ് ചെയ്തതും. കഴിഞ്ഞ കുറച്ചു നാളുകളായി യുവതിയിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു റിഷഭ്. ഇതിനിടെ മറ്റൊരു വിവാഹത്തിന് യുവാവ് തയ്യാറെടുക്കുന്ന കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാഹ ക്ഷണക്കത്തിലൂടെ അറിഞ്ഞതോടെയാണ് യുവതി കൊപ്ലയിൽ നിന്ന് റായ്ച്ചൂരിലെത്തി പൊലീസിൽ പരാതി നൽകിയത്. പൊലീസെത്തിയപ്പോൾ റായ്ച്ചൂർ സിറ്റിയിൽ യുവാവിന്‍റെ വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്തതോടെ വിവാഹം നിർത്തിവച്ചു. കോടതിയിൽ ഹാജരാക്കിയ റിഷഭിനെ റിമാൻഡ് ചെയ്തു.


