
ദില്ലി: പഞ്ചാബ് തെരഞ്ഞെടുപ്പില്‍ (Punjab election) എതിരാളികള്‍ക്ക് പോലും അസൂയ ജനിപ്പിക്കുന്ന വിജയം കുറിച്ച ആം ആദ്മി പാര്‍ട്ടി (AAP) പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് (Himachalpradesh assembly election) ആം ആദ്മി ഇപ്പോഴേ കണ്ണുവെച്ചിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ 68 സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. സെമിഫൈനല്‍ എന്ന നിലയില്‍ അടുത്ത മാസം നടക്കുന്ന ഷിംല കോര്‍പ്പേറന്‍ഷന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നു.
മുന്നോടിയായി പഞ്ചാബ് ജയത്തെ തുടര്‍ന്ന് ആം ആദ്മി നേതാവ് സത്യേന്ദര്‍ ജയിന്‍ ഷിംലയില്‍ റോഡ് ഷോ നടത്തി. 'വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഹിമാചലിലെ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനം മോശമാണ്'- സത്യേന്ദര്‍ ജയിന്‍ പറഞ്ഞു. ഇക്കുറി ഗോവയിലും എഎപി സാന്നിധ്യം അറിയിച്ചിരുന്നു. 40 അംഗ നിയമസഭയില്‍ രണ്ട് എംഎല്‍എമാരെ ജയിപ്പിക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായക സ്വാധീനമാകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം.
രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ടെന്ന മുന്‍തൂക്കം മുതലെടുത്ത് ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ആംആദ്മി കണ്ണുവെക്കുന്നുണ്ട്. ഗുജറാത്തിലും നിര്‍ണായക ശക്തിയാകാനാണ് ശ്രമം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലും ആം ആദ്മി പ്രവര്‍ത്തനം സജീവമാക്കും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117ല്‍ 92 സീറ്റും നേടിയാണ് ആം ആദ്മി ചരിത്രം സൃഷ്ടിച്ചത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് നിഷ്പ്രഭമായി. 2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പിലാണ് ഗോവയില്‍ ആദ്യമായി ആം ആദ്മി മത്സരിച്ചത്. ഇക്കുറി നേടിയ രണ്ട് സീറ്റുകള്‍ ഭാവിയിലേക്കുള്ള നിക്ഷേപമായിട്ടാണ് ആംആദ്മി പാര്‍ട്ടിയും തലവന്‍ അരവിന്ദ് കെജ്രിവാളും കാണുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ കുതിപ്പ് മുന്‍നിര ദേശീയ പാര്‍ട്ടികള്‍ക്ക് അത്ര സുഖകരമല്ല. പഞ്ചാബില്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കിയ ആം ആദ്മി, ദില്ലിയില്‍ തുടര്‍ച്ചയായി നേടിയ വിജയങ്ങളിലൂടെ ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. വികസനത്തിലും അഴിമതി രാഹിത്യത്തിലും ഊന്നിയ ആം ആദ്മിയുടെ രാഷ്ട്രീയം ഉത്തരേന്ത്യയെ സ്വാധീനിക്കുമെന്നാണ് പഞ്ചാബ് ഫലം നല്കുന്ന സൂചന. ഉത്തര്‍പ്രദേശും ഗുജറാത്തും തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ പ്രധാന സംസ്ഥാനങ്ങളാണെന്ന പ്രഖ്യാപനം മുന്‍നിര പാര്‍ട്ടികള്‍ക്കുള്ള വെല്ലുവിളിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam