
ചെന്നൈ: തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കനിമൊഴി എംപി രംഗത്ത്. തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്ന് കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണ്. ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും കനിമൊഴി പറഞ്ഞു.
തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ആദ്യം തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തകരുമായി അടച്ചിട്ട മുറിയിൽ നടത്തിയ രഹസ്യചർച്ചയിൽ തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതിൽ നിന്ന് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
'ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യമെന്നാണ്' അമിത് ഷായോട് എം.കെ സ്റ്റാലിന്‍റെ ചോദ്യം. 'അമിത് ഷായുടെ നിർദേശം ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ നരേന്ദ്ര മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ലെന്ന്' സ്റ്റാലിൻ പരിഹസിച്ചു. തമിഴ് നാട്ടിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കിൽ, തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എൽ. മുരുകനും ഉണ്ട്. അവർക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്- സ്റ്റാലിൻ പറഞ്ഞു.
അമിത്ഷായുടെ അവകാശവാദം നിരാകരിച്ച എം.കെ.സ്റ്റാലിൻ, പ്രസ്താവന പരസ്യമാക്കാൻ അമിത് ഷായെ വെല്ലുവിളിച്ചു. തമിഴ്നാടിനെ കേന്ദ്രം തഴയുകയാണ്, വികസന പദ്ധതികള്‍ക്ക് പണം അനുവദിക്കേണ്ടത് കേന്ദ്ര സർക്കാരിന്‍റെ ഭരണഘടനാപരമായ കടമയാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.
മണിപ്പൂർ കലാപം: അമിത് ഷാ വന്നിട്ടും ഒടുങ്ങിയില്ല, അസം മുഖ്യമന്ത്രിയെ ഇറക്കി പരീക്ഷണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam